കൊച്ചി: സൂപ്പര്‍ താരങ്ങളുടെ തെമ്മാടിത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ വേണ്ടിയാണ് സിനിമയില്‍ ഇത്തരം ഒരു സംഘടന ഉണ്ടാക്കിയതെന്ന് സംവിധായകന്‍ വിനയന്‍. സംഘടനയെ മുച്ചൂടും നശിപ്പിച്ച് സൂപ്പര്‍ താരങ്ങള്‍ക്ക് പരവതാനി വിരിച്ചവരാണിവര്‍. സൂപ്പര്‍താരങ്ങളുടെ തെമ്മാടിത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ സംഘത്തെ ഉണ്ടാക്കി.

മലയാള സിനിമയുടെ പതനത്തിനും മലയാള സിനിമയുടെ മുഖത്ത് കരി ഓയില്‍ വീണ അവസ്ഥക്കും കാരണം അമ്മ. ഇപ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ല. ഇപ്പോള്‍ വിനയനാണ് ശരിയെന്ന് പറയുന്നവരുണ്ട്. കാലത്തിന് മുമ്പില്‍ ആരും വിഷയമല്ല. പന്ത്രണ്ട് വര്‍ഷം ഒരു സിനിമ പോലും ചെയ്യാനാകാതെ വേദനയും ദുഃഖവും അനുഭവിച്ചുവെന്നും വിനയന്‍ പറഞ്ഞു.

സിനിമയിലെ മാഫിയ പീഡനം ഏറ്റു വാങ്ങിയ ആളാണ് ഞാന്‍. മാക്ടയെ തകര്‍ത്തത് ഒരു നടന്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടു. യൂണിയന്‍ ഉണ്ടാക്കിയപ്പോള്‍ മുതല്‍ താന്‍ ചിലരുടെ കണ്ണിലെ കരടായി. അന്ന് തന്നെ ഒതുക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ പവര്‍ ഗ്യാങ്ങായി ഇരിക്കുന്നത് എന്നതാണ് ഖേദകരം. താരങ്ങള്‍ക്കൊപ്പം അല്ല, തൊഴിലാളികള്‍ക്കും ന്യായതിനും വേണ്ടിയാണ് എന്നും നിന്നിട്ടുള്ളത്. അത്തരത്തിലുള്ള ഒരു സംഘടനയാണ് അവര്‍ തകര്‍ത്തത്.

റിപ്പോര്‍ട്ടില്‍ പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന് കാരണം. സര്‍ക്കാര്‍ സിനിമ കോണ്‍ക്ലേവ് നടത്തും എന്ന് പറഞ്ഞത് നല്ല കാര്യമാണ്. പക്ഷെ മുന്നില്‍ നില്‍ക്കുന്നത് പതിനഞ്ച് അംഗ പവര്‍ ഗ്രൂപ്പ് ആണെങ്കില്‍ കാര്യമില്ല. അങ്ങനെ ആണെങ്കില്‍ പ്രതിഷേധിക്കും ഹേമ കമ്മിറ്റി പറഞ്ഞ റിപ്പോര്‍ട്ടിന് മേല്‍ ചര്‍ച്ചയും നടപടിയും വേണം. സിനിമയിലെ സംഘടനകള്‍ ശക്തമായ നിലപാട് എടുക്കണം.

മലയാള സിനിമ മേഖല തകരാന്‍ വിടരുതെന്നും വിനയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെയും വിനയന്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോര്‍ട്ടില്‍ മലയാള സിനിമ ലോകത്തെ ഞെട്ടിച്ച വിവരങ്ങളാണ് പുറത്തുവന്നത്.