തിരുവനന്തപുരം: വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുകയും ഭയമില്ലാതെ ശക്തമായ നിലപാടെടുക്കാനുള്ള കരുത്തും ഉണ്ടെങ്കില്‍ ആഷിഖ് അബു തുടങ്ങുന്ന പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്‌സ് എന്ന പുതിയ സിനിമ സംഘടനയുമായി സഹകരിക്കുമെന്ന് വിനയന്‍. സംഘടനയുടെ ഭാഗമായി എന്ന് അവര്‍ പറയുന്നവര്‍ പോലും പിന്തിരിഞ്ഞ സാഹര്യത്തിലാണ് വിനയന്റെ പിന്തുണ.

പുറത്തു നില്‍ക്കുന്ന നിരവധി നിര്‍മ്മാതാക്കളെയും നടീനടന്‍മാരെയും ടെക്‌നീഷ്യന്‍മാരെയും ചെറിയ ഒരു തുക മാത്രം മെമ്പര്‍ഷിപ് ഫീ മേടിച്ചു കൊണ്ട് പുതിയ സംഘടനയിലേക്ക് കൊണ്ടുവരണം എന്നാണ് തന്റെ അഭിപ്രായമെന്നും വിനയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വിനയന്റെ കുറിപ്പ്:

പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്‌സ് '(PMFA) എന്ന പുതിയ സിനിമാസംഘടന അവരുടെ നിയമാവലിയുടെ ഡ്രാഫ്റ്റ് എനിക്കിന്ന് അയച്ചു തന്നു. byelaw കണ്ടതിനു ശേഷം പുതിയ സംഘടനയുമായി സഹകരിക്കുന്ന കാര്യം ആലോചിക്കാമെന്നാണു ഞാന്‍ പറഞ്ഞിരുന്നത്. മലയാള സിനിമയിലെ നിര്‍മ്മാതാക്കള്‍ മുതല്‍ ടെക്‌നീഷ്യന്‍മാരും ആര്‍ടിസ്‌ററുകളും മാത്രമല്ല തൊഴിലാളികളും സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകളും(ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍) കുടാതെ സിനിമയുടെ പബ്‌ളിസിറ്റിക്കായി പോസ്റ്റര്‍ ഒട്ടിക്കുന്ന തൊഴിലാളികള്‍ക്കു പോലും അംഗത്വം കൊടുത്തുകൊണ്ടുള്ള വിശാലമായ ഒരു വേദി ആയിട്ടാണ് PMFA ആരംഭിക്കുന്നത്. ഇതു വിജയിച്ചാല്‍ മലയാള സിനിമാ സംഘടനകള്‍ക്കിടയില്‍ വിപ്‌ളവകരമായ മാറ്റമായിരിക്കും ഉണ്ടാകുക. ആ സംഘടന ട്രേഡ് യൂണിയന്‍ ആക്കണോ എന്ന കാര്യം പൊതുയോഗത്തില്‍ തീരുമാനിക്കാം എന്നാണ് സംഘാടകര്‍ പറഞ്ഞത്..

ട്രേഡ് യൂണിയന്‍ ആകുകയോ ഏതെങ്കിലും ട്രേഡ് യൂണിയനുകള്‍ക്ക് ആ അസ്സോസിയേഷനില്‍ അംഗത്വം കൊടുക്കുകയോ ചെയ്യാന്‍ പൊതുയോഗ തീരുമാനം മതിയാകും. എന്തായാലും ഒരു ഡ്രൈവര്‍ക്കോ സെറ്റുകളില്‍ ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ ബോയ്‌ക്കോ ഒരു സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റിനോ നിര്‍മ്മാതാവും സംവിധായകനും നായകനും ഇരിക്കുന്ന വേദിയില്‍ തുല്യതയോടെ അഭിപ്രായ പ്രകടനം നടത്താന്‍ കഴിയുക എന്നത് പുതിയോരു സിനിമാ സംസ്‌കാരം സൃഷ്ടിച്ചേക്കാം. തീരുമാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും സ്വാര്‍ത്ഥമതികളുടെ പവര്‍ഗ്രൂപ്പ് ഫോര്‍മേഷന്‍ ഒഴിവാക്കാനും ഈ കൂട്ടായ്മ സഹായിക്കും.

വേറെ ഏതെങ്കിലും സിനിമാ സംഘടനയില്‍ അംഗമായിട്ടുള്ളവര്‍ക്ക് ഈ സംഘടനയില്‍ അംഗത്വം എടുക്കുന്നതില്‍ തടസ്സമില്ല എന്നത് ജനാധിപത്യപരമായി നല്ല കാര്യം തന്നെ. തങ്ങളുടെ സംഘടനയില്‍ അംഗമല്ലാത്തവരെ കൊണ്ട് സിനിമാ സെറ്റില്‍ ജോലി ചെയ്യിക്കില്ല എന്ന ചില സിനിമാ സംഘടനകളുടെ അഹങ്കാരത്തിന്റെ പത്തിക്ക് അടികൊടുക്കേണ്ടത് ആദ്യത്തെ ആവശ്യമാണ്. ഇതെല്ലാം സ്വകാര്യ സംഘടനകളാണ് അല്ലാതെ സര്‍ക്കാര്‍ കമ്മിറ്റികളല്ല എന്ന കാര്യം പലരും ഓര്‍ക്കുന്നില്ല.

ഇപ്പോള്‍ തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയിലും അമ്മയിലും ഫെഫ്കയിലും ഒരുപോലെ അംഗത്വമുള്ള ധരാളം ചലച്ചിത്ര പ്രവര്‍ത്തകരുണ്ട്. ഒന്നിലും അംഗത്വം കിട്ടാതെ നില്‍ക്കുന്നതോ വലിയ തുക കൊടുക്കേണ്ടതു കൊണ്ട് അംഗത്വം എടുക്കാതെ നില്‍ക്കുന്നതൊ ആയ ധാരാളം നിര്‍മ്മാതാക്കളും നടീനടന്‍മാരും ടെക്‌നീഷ്യന്‍മാരും പുറത്ത് നില്‍ക്കുന്നുണ്ട്. അവരെ ഒക്കെ ചെറിയ ഒരു തുക മാത്രം മെമ്പര്‍ഷിപ് ഫീ മേടിച്ചു കൊണ്ട് പുതിയ സംഘടനയിലേക്ക് കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം

കൂടുതല്‍ സുതാര്യവും നൈതികതയും ഉള്ള സംഘടനയായും വലിപ്പച്ചെറുപ്പം ഇല്ലാതെ സംഘടനയ്ക്കുള്ളില്‍ എല്ലാവരെയും ഒരുപോലെ കാണുകയും അതുപോലെ ഭയമില്ലാതെ ശക്തമായ നിലപാടെടുക്കാനുള്ള കരുത്തും പുതിയ സംഘടന ആര്‍ജ്ജിക്കണം.. എങ്കില്‍ ആ സംഘടനയ്‌കൊപ്പം ഞാനും ഉണ്ടാകും. പവര്‍ ഗ്രൂപ്പല്ല നമുക്കു വേണ്ടത് പവറുള്ള സിനിമാ ഇന്‍ഡസ്ട്രിയാണ് ആവശ്യം

അതേസമയം, തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടന തുടങ്ങിയതെന്നാണ് ആഷിഖ് പറയുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ കൂട്ടായ്മയില്‍ നിന്നും പലരും പിന്നോട്ടു പോകുന്ന അവസ്ഥയാണ് ഉള്ളത്. ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം.

എന്നാല്‍ സംഘടനയില്‍ നിലവില്‍ താന്‍ ഭാഗമല്ലന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും ആ കൂട്ടായ്മയുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. സംഘടനയില്‍ ചേരുന്നത് ഔദ്യോഗികമായി അറിയിക്കുമെന്നും അതുവരെ തന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്റെ അറിവോടെ അല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചു.

'മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല', എന്നായിരുന്നു ലിജോ ജോസിന്റെ വാക്കുകള്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രണ്ട് ദിവസം മുന്‍പാണ് മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നുവെന്ന തരത്തില്‍ പ്രസ്താവന വന്നത്. ഇത് വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. മലയാള സിനിമയില്‍ പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പിന്നാലെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

പുതിയ സംഘടനക്കെതിരെ നേരത്തെ ബിജെപിയും രംഗത്തുവന്നിരുന്നു. പുതിയ സംഘടന വരുന്നതിനെ വിമര്‍ശിച്ച് കെ സുരേന്ദ്രനാണ് രംഗത്തുവന്നത്. ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചലച്ചിത്രമേഖലയെ വരുതിയില്‍ നിര്‍ത്താന്‍ പല തരത്തിലുള്ള പവര്‍ഗ്രൂപ്പുകളുണ്ടെന്നത് സത്യമാണെന്നും അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തര്‍ക്കത്തില്‍ ആരുടെ കൂടെയാണെന്നു ചോദിച്ചാല്‍ ഉത്തരം പറയാനുമാവില്ലെന്നും കെ സുരേന്ദ്രന്‍ പോസ്റ്റില്‍ കുറിച്ചു.

മയക്കുമരുന്നു മാഫിയകളും തഅര്‍ബന്‍ നക്‌സലുകളും അരാജകവാദികളുംം അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്ക്കാനുമാവില്ല. പ്രോഗ്രസ്സീവ് ഫിലിം മേക്കേര്‍സ് ഓഫ് ഇന്ത്യ എന്ന പേരൊക്കെ യാദൃശ്ചികമായി വന്നതാണെന്ന് കരുതാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കുന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു