അഹമ്മദാബാദ്: തീഗോളമായി വിമാനം മാറും മുമ്പ് എമര്‍ജന്‍സി എക്‌സിറ്റിലൂടെ ചാടി രക്ഷപ്പെടുക. തികച്ചും അസാധ്യമെന്ന് കരുതാവുന്ന രക്ഷപ്പെടലായിരുന്നു വിശ്വാസ് കുമാര്‍ രമേഷിന്റേത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ വിശ്വാസ് കുമാര്‍ രമേഷ് സഹോദരനായ അജയ്കുമാര്‍ രമേഷി(45)നൊപ്പമാണ് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പറന്നത്.

ദുരന്തത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന ഗുജറാത്ത് പൊലീസിന്റെ അറിയിപ്പിന് പിന്നാലെയാണ് ഒരാള്‍ ജീവനോടെയുണ്ടെന്ന വാര്‍ത്ത എത്തിയത്. വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തുചാടിയ വിശ്വാസ് കുമാര്‍ ക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുനീങ്ങുന്ന വീഡിയോയും പുറത്തുവന്നു.

11 എ സീറ്റിലെ യാത്രക്കാരനായിരുന്നു. വെള്ള ടീ ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച ഇയാള്‍ ചെറിയ മുടന്തോടെയാണ് നടന്നുനീങ്ങുന്നത്. കാലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. വസ്ത്രങ്ങളില്‍ രക്തക്കറയും ചളിയും കാണാം. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായാണ് വിശ്വാസ് കുമാറും സഹോദരനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയത്. മടക്കയാത്രയിലാണ് അപകടം.

ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നാണ് അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിശ്വാസ് കുമാര്‍ പറഞ്ഞത്. 'ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡ് പിന്നിട്ടതോടെയാണ് വലിയ ശബ്ദത്തോടെ വിമാനം തകര്‍ന്നുവീണത്. എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഞാന്‍ എഴുന്നേറ്റപ്പോള്‍ എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. ഞാന്‍ ശരിക്കും ഭയന്നുപോയി. തുടര്‍ന്ന് അവിടെനിന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. എന്റെ ചുറ്റും വിമാനത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഒരാള്‍ എന്നെ പിടിച്ച് ആംബുലന്‍സില്‍ കയറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു'', വിശ്വാസ് കുമാര്‍ പറഞ്ഞു.

ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ കൈവശം ബോര്‍ഡിങ് പാസുമുണ്ടായിരുന്നു. അതേസമയം, മറ്റൊരു ഭാഗത്തെ സീറ്റിലാണ് സഹോദരന്‍ യാത്രചെയ്തിരുന്നതെന്നും വിശ്വാസ്‌കുമാര്‍ പറഞ്ഞു. സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കണമെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ വിശ്വാസ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി വിശ്വാസ് കുമാര്‍ ലണ്ടനിലാണ്. ഭാര്യയും കുട്ടിയും ഇപ്പോള്‍ ലണ്ടനിലാണ് ഉളളത്.

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.

അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കേേണ്‍്രടാളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനും ദുരന്തത്തില്‍പ്പെട്ടു. ലണ്ടനില്‍ നഴ്സായിരുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും മരിച്ചു.