തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ, പ്രധാനമന്ത്രി പങ്കെടുക്കുന്ന കമ്മിഷനിങ് ചടങ്ങിലേക്കു പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് വിവാദത്തില്‍. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കുകയാണ്. ഇതിന്റെ ഭാഗമായ ഒരു പരിപാടിയിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നില്ല. തുറമുഖ കമ്മിഷനിങ്ങും വാര്‍ഷികാഷോഘ പരിപാടികളുടെ ഭാഗമായതിനാല്‍ ക്ഷണിക്കേണ്ടെന്നു തീരുമാനിച്ചുവെന്നാണ് മന്ത്രി വി.എന്‍.വാസവന്‍ പറയുന്നത്.

എന്നാല്‍ വിഴിഞ്ഞം തുറമുഖം എങ്ങനെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയാകുമെന്ന സംശയം പ്രസക്തമാണ്. കേന്ദ്ര സര്‍ക്കാരിന് കൂടി മുതല്‍ മടുക്കുള്ളതാണ് വിഴിഞ്ഞം. സര്‍ക്കാരിന്റെ ഓഹരിപങ്കാളിത്തമുള്ള സ്ഥാപനം. ഡിസംബറില്‍ നടത്തേണ്ട കമ്മിഷനിങ്ങാണു മേയിലേക്കു നീണ്ടത്. എന്നാല്‍, കമ്മിഷനിങ്ങിനെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായാണു സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്. അങ്ങനെയെങ്കില്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിക്കു പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കുന്നതെങ്ങനെയെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തും.

തുറമുഖത്തെ ആദ്യ ചരക്കു കപ്പലിനെ സ്വീകരിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രയല്‍ റണ്‍ ഉദ്ഘാടനത്തില്‍നിന്ന് ഒഴിവാക്കി. ഇതേ മാതൃകയിലാണു കമ്മിഷനിങ് ചടങ്ങിലും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണു കമ്മിഷനിങ് എന്ന സര്‍ക്കാരിന്റെ വാദം അത്ഭുതകരമാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളായ സ്ഥലം എംപി ശശി തരൂര്‍, എംഎല്‍എ എം.വിന്‍സെന്റ് എന്നിവര്‍ ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തു തുറമുഖവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ നാഴികക്കല്ല്, നിര്‍മാണത്തിനുള്ള ക്രെയിനുകളുമായി 2023 ഒക്ടോബറില്‍ ആദ്യ ചരക്കു കപ്പല്‍ അടുത്തതാണ്. ഈ ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് പദ്ധതിയുടെ മുഴുവന്‍ ക്രെഡിറ്റും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിയും എല്‍ഡിഎഫിനെ വിമര്‍ശിച്ചുമാണു പ്രസംഗിച്ചത്. ശശി തരൂര്‍ എംപിയും വിന്‍സെന്റും ചടങ്ങിലുണ്ടായിരുന്നു. എന്നാല്‍, 2024 ജൂലൈയില്‍ ആഘോഷമായി ട്രയല്‍ റണ്‍ ഉദ്ഘാടനം നടത്തിയപ്പോള്‍ സ്ഥലം എംപിയെയും എംഎല്‍എയെയും മാത്രമാണു ക്ഷണിച്ചത്.

തുറമുഖം മൂലം തീരദേശവാസികള്‍ നേരിട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ശശി തരൂര്‍ വിട്ടുനിന്നപ്പോള്‍, പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്ന നിലപാടെടുത്ത് വിന്‍സെന്റ് പങ്കെടുത്തു. ശശി തരൂര്‍ കമ്മിഷനിങ്ങില്‍ പങ്കെടുക്കുമെന്നു വ്യക്തമാക്കി. വികസനത്തില്‍ രാഷ്ട്രീയമില്ലെന്നാണു നിലപാട്. കമ്മിഷനിങ് ചടങ്ങിലേക്കു ക്ഷണിച്ചാല്‍ വേദിയില്‍ ഇരിക്കും, ഇല്ലെങ്കില്‍ സദസ്സിലിരിക്കുമെന്നു വിന്‍സെന്റ് പറഞ്ഞു. എംപിയോ എംഎല്‍എയോ പങ്കെടുക്കുന്നതിനെ കോണ്‍ഗ്രസ് വിലക്കിയിട്ടുമില്ല. ഇതിനിടെയാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയായി വിഴിഞ്ഞം കമ്മീഷനിംഗിനെ മന്ത്രി വാസവന്‍ തന്നെ ചര്‍ച്ചയാക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ മറുപടി ഇതുവരെ വന്നിട്ടില്ല. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് വന്‍ ചര്‍ച്ചയായി മാറാന്‍ സാധ്യതയുള്ള കാര്യമാണ്. എന്നാല്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാംവര്‍ഷം തികയുന്നതിന്റെ ഭാഗമായിട്ടാണ് കമ്മീഷനിംഗ് എന്നും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് നേരത്തേ തന്നെ പ്രതിപക്ഷ നേതാവ് എടുത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് അതിഥികളുടെ പേരുകളില്‍ അദ്ദേഹമില്ലാത്തതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പക്ഷത്ത് നിന്നും ഉണ്ടായിരിക്കുന്ന വിശദീകരണം.

അതേസമയം പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളായ തിരുവനന്തപരും എംപി ശശി തരൂരിന്റെയും കോവളം എംഎല്‍എ വിന്‍സെന്റിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം നേരത്തേ തന്നെ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധമുയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രിയുടെ ഏകാധിപത്യപരമായ നടപടികളെ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരും.

കൂടാതെ തുറമുഖത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിലയിരുത്തല്‍ യോഗത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബം പങ്കെടുത്തും ഉന്നയിക്കും. അവലോകന യോഗത്തില്‍ മുക്യമന്ത്രി ഭാര്യ കമല, മകള്‍ വീണ, കൊച്ചുമകന്‍ എന്നിവര്‍ക്കൊപ്പമാണ് പങ്കെടുത്തത്. ഔദ്യോഗിക യോഗത്തില്‍ എന്തിനാണ് കുടുംബത്തെ പങ്കെടുപ്പിച്ചത് എന്ന ചോദ്യം ഉയര്‍ത്തിയും പ്രചരണം നടത്തും.