ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ ചാരപ്പണി നടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ വനിതാ വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ സാമ്പത്തിക ഇടപെടലുകളിലടക്കം ദുരൂഹതയെന്ന് അന്വേഷണ സംഘം. 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജ്യോതി നടത്തിയ യാത്രകളുടെ വിവരങ്ങളും ഇവരുടെ സാമ്പത്തിക സ്രോതസുകളും ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. യൂട്യൂബ് വരുമാനവും ജ്യോതി നടത്തിയ വിദേശ യാത്രകളും തമ്മിലുള്ള ബന്ധമാണ് പൊലീസ് പരിശോധിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് നിരവധി തവണ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായി ഹരിയാന പൊലീസ് പറയുന്നു. ഭീകരാക്രമണത്തിന് മൂന്ന് മാസം മുമ്പ് ജ്യോതി ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലും പഹല്‍ഗാമിലും സന്ദര്‍ശനം നടത്തിയിരുന്നു എന്നുള്ള വിവരങ്ങളും ലഭിച്ചതായും പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജ്യോതിയുടെ ചൈന യാത്രയും അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്.

പാകിസ്ഥാന്‍ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിനു മുന്‍പ് ഇവര്‍ നടത്തിയ പാക്ക് സന്ദര്‍ശനത്തിന്റെ വിവരങ്ങളും പൊലീസ് പരിശോധിക്കുകയാണ്. തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ജ്യോതി മല്‍ഹോത്രയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായും യൂട്യൂബ് ഇന്‍ഫ്ളുവര്‍സര്‍മാരുമായും ജ്യോതി നേരിട്ട് ബന്ധപ്പെട്ടിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട ചില വിവരങ്ങളെ കുറിച്ച് ജ്യോതിയും പാക്ക് ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ചിരുന്നു എന്നും വ്യക്തമായതായി ഹിസാര്‍ പോലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ സാവനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിന് പുറെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരെ പാക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്വാധീനിക്കുന്നു എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നും ഹരിയാന പൊലീസ് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ജ്യോതിയെ ഉപയോഗിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇന്ത്യയുടെ തന്ത്രപ്രധാനവിവരങ്ങളെ കുറിച്ച് ജ്യോതിയും പാക്ക് ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍നിന്നു വ്യക്തമായിട്ടുണ്ടെന്നാണ് ഹരിയാന പൊലീസ് പറയുന്നത്.

സമൂഹമാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവരെ പാക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഹരിയാന പൊലീസ് അധികൃതര്‍ പറഞ്ഞു. ജ്യോതിയെയും ഇത്തരത്തില്‍ റിക്രൂട്ട് ചെയ്തിരിക്കാന്‍ സാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന സൂചനകള്‍. ഹരിയാന പൊലീസീനു പുറമെ കേന്ദ്ര ഏജന്‍സികളും അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. പൊലീസ് കസ്റ്റഡിയില്‍ ഉള്ള ജ്യോതിയെ വരും ദിവസങ്ങളില്‍ കേന്ദ്ര അന്വേഷണം ഏജന്‍സികള്‍ ചോദ്യം ചെയ്‌തേക്കും.

33 കാരിയായ ജ്യോതി മല്‍ഹോത്രയുടെ 'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലിന് 3.77 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ഉള്ളത്. യൂട്യൂബ് വരുമാനം കൊണ്ട് ഇത്രയും വിദേശ യാത്രകള്‍ നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇതാണ് മറ്റ് സാധ്യതകള്‍ പരിശോധിക്കുന്നതിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

വാട്‌സാപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ജ്യോതി വിവരങ്ങള്‍ പങ്കുവച്ചത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലും യുവതി പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോയും യുവതി തന്റെ യൂട്യൂബ് ചാനലായ 'ട്രാവല്‍ വിത്ത് ജോ'യിലൂടെ പങ്കുവെച്ചിരുന്നു.

ദേശീയ സുരക്ഷാ ഏജന്‍സിയോട് ജ്യോതിയെ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷം മുന്‍പ് ഒരാള്‍ എക്സില്‍ കുറിച്ചതാണ് അറസ്റ്റിന് പിന്നാലെ വലിയ ചര്‍ച്ചയാകുന്നത്. കപില്‍ ജെയിന്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് എന്‍.എ.ഐയെ ടാഗ് ചെയ്ത് കൊണ്ട് ജ്യോതിയെക്കുറിച്ച് സംസാരിക്കുന്നത്. ഈ സ്ത്രീയെ എന്‍.ഐ.എ നിരീക്ഷിക്കുക. പാകിസ്താന്‍ എംബസിയിലെ ഒരു ചടങ്ങില്‍ ഇവര്‍ പങ്കെടുത്തിരുന്നു. അതിനുശേഷം 10 ദിവസം ഇവര്‍ പാകിസ്താന്‍ സന്ദര്‍ശിച്ചു. ഇപ്പോള്‍ അവര്‍ കശ്മീരിലേക്ക് പോയിരിക്കുകയാണ്. ഇവ തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കണം- ജ്യോതിയുടെ ചാനലിന്റെ ഹോം പേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കപില്‍ ജെയിന്‍ കുറിച്ചിരിക്കുന്നു.

പാക് ചാരനൊപ്പം ബാലി സന്ദര്‍ശനം

മൂന്ന് വട്ടം പാകിസ്താന്‍ സന്ദര്‍ശിച്ച ജ്യോതി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് പാക് ചാരസംഘടനയിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നത് പാകിസ്താന്‍ യാത്രയ്ക്കും താമസത്തിനും സൗകര്യം ചെയ്തു നല്‍കിയത് ഡാനിഷും സുഹൃത്തുക്കളുമാണ്. ഇവര്‍ വഴി ജ്യോതി പാകിസ്താന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി പരിചയപ്പെട്ടു. ഇന്ത്യന്‍ പോലീസിനോ സൈന്യത്തിനോ സംശയം തോന്നാതിരിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നമ്പറുകള്‍ മറ്റ് പേരുകളിലായിരുന്നു സേവ് ചെയ്തിരുന്നത്. പാക് ചാരനൊപ്പം ജ്യോതി ഇന്തോനേഷ്യയിലെ ബാലി സന്ദര്‍ശിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

കള്ളക്കേസെന്ന് പിതാവ്

യൂട്യൂബില്‍ 3.70 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ 1.32 ലക്ഷം ഫോളോവേഴ്‌സുമുള്ള ട്രാവല്‍ വ്‌ളോഗറാണ് ജ്യോതി മല്‍ഹോത്ര. ഇക്കഴിഞ്ഞ മാര്‍ച്ചിലും യുവതി പാകിസ്താന്‍ സന്ദര്‍ശിക്കുകയും അവിടെനിന്നുള്ള വീഡിയോകള്‍ പങ്കുവെയ്ക്കുകയുംചെയ്തിരുന്നു. അതേസമയം, മകളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ജ്യോതിയുടെ പിതാവ് ഹരീഷ് മല്‍ഹോത്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യമായ എല്ലാ അനുമതിയും ലഭിച്ചശേഷം സാധുവായ വിസ സഹിതമാണ് മകള്‍ പാകിസ്താനിലേക്ക് പോയതെന്ന് ഹരീഷ് പറഞ്ഞു. ഇന്ന് മകളോട് സംസാരിച്ചിരുന്നു. പപ്പ, എനിക്ക് സുഖമാണ്, എന്നെ തെറ്റായി കേസില്‍പ്പെടുത്തിയതാണ് എന്നാണ് മകള്‍ പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു. കേസ് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ജ്യോതിയുടെ പിതാവ് ആരോപിച്ചു.