തിരുവനന്തപുരം: സിപിഎം സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവന്‍ നിലനിര്‍ത്തുന്നത്. തുടര്‍ച്ചയായ ഡയാലിസിസ് നടത്താന്‍ ആണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ ചികിത്സ തുടരുന്നുണ്ട്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരം പട്ടത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍ ഇന്നലെ അറിയിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം എസ്യുടി ആശുപത്രിയിലെത്തി വിഎസിനെ പരിശോധിച്ചിരുന്നു. നിലവിലെ ചികിത്സ വിദഗ്ധസംഘം വിലയിരുത്തി. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് സ്പെഷ്യലിസ്റ്റുകള്‍ അടങ്ങുന്ന സംഘമെത്തിയത്.

നിലവില്‍ വിഎസിന് നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, ആന്റിബയോട്ടിക് ചികിത്സ, സിആര്‍ആര്‍ടി തുടങ്ങിയ ചികിത്സകള്‍ തുടരാനാണ് തീരുമാനമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ മാത്രം ചികിത്സയില്‍ ഉചിതമായ മാറ്റം വരുത്തും.