- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാംനാരായണിന്റേത്; 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; നഷ്ടപരിഹാരം ലഭ്യമാകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ല; ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്ന് കുടുംബം; ആശുപത്രിയില്‍ വൈകാരിക രംഗങ്ങള്‍; നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസും
രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാംനാരായണിന്റേത്
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാംനാരായണന്റെ കുടുംബം. ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഇരയായ രാംനാരായണിന്റെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രതികള്‍ക്കെതിരെ കേസിലെ വകുപ്പുകള്‍ ശക്തിപ്പെടുത്തണമെന്നും ബന്ധു ശശികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കുടുംബത്തിന്റെ നിസ്സഹായവസ്ഥ അടക്കം ചൂണ്ടിക്കാട്ടിയാണ് കടുംബം നഷ്ടപരിഹാരം വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുന്നത്.
'25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാംനാരായണിന്റേത്. കേസില്‍ വകുപ്പുകള്‍ ശക്തിപ്പെടുത്തണം. ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണം. എല്ലാ കൊലയാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.' പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കണമെന്നും ബന്ധു ശശികാന്ത് പറഞ്ഞു.
ആള്‍ക്കൂട്ട കൊലപാതകത്തില്‍ നീതി വേണമെന്ന് കൊല്ലപ്പെട്ട രാംനാരായണന്റെ ഭാര്യ ലളിതയും പറഞ്ഞു. അതിനിടെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. റാം നാരായണന്‍ കൊല്ലപ്പെട്ട് നാലുദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് പ്രതികരിച്ചു. അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
നാരായണ്‍ ദളിത് വിഭാഗത്തില്‍പ്പെടുന്ന ആളാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട ആളുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിലും പോലീസിനെ ഗുരുതര വീഴ്ചയുണ്ടായി. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണം. പതിനഞ്ചോളം പ്രതികള്‍ ഉണ്ടെന്നറിക്ക് നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം റാം നാരായണന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും. ചെലവ് വഹിക്കാന്‍ ഡിസിസിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ചെലവ് വഹിക്കാനാണ് ഡിസിസിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടുംക്രൂരതയുമാണ് ഭയ്യ നേരിട്ടത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായണ്‍ ഭയ്യ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.
ചെറിയ മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. ആള്‍ക്കൂട്ടം തടഞ്ഞുവെച്ചാണ് ആക്രമണം നടത്തിയത്.
വാളയാറില്‍ അതിഥി തൊഴിലാളിയായ രാംനാരായണന്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് പൊലീസ് നിഗമനം. രണ്ട് മണിക്കൂറാണ് രാം നാരായണനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. ഇതില്‍ സ്ത്രീകളുമുണ്ടായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇക്കാര്യവും അന്വേഷിക്കും. പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് രാംനാരായണനെ മര്‍ദിച്ചതെന്നാണ് കരുതുന്നത്. ഇതില്‍ ചിലര്‍ ഇതിനകം നാടുവിട്ടതായും പൊലീസ് പറയുന്നു.




