മേപ്പാടി: ദുരന്തഭൂമിയില്‍ നാലാംദിനം രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ മണ്ണിനടിയില്‍ റഡാര്‍ പരിശോധനയില്‍ ജീവന്റെ സിഗ്‌നല്‍ കണ്ടെത്തി. മുണ്ടക്കൈ അങ്ങാടിയില്‍ അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ രണ്ടു തവണ സിഗ്‌നല്‍ ലഭിച്ചത്. ഇതോടെ ഇവിടെ പരിശോധന നടക്കുകയാണ് ഇപ്പോള്‍.

കണ്ടെത്തിയ തുടിപ്പ് മനുഷ്യന്റേതാണെന്ന് ഉറപ്പില്ല. സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിക്കുന്നുണ്ട്. ഒരു കടയിരുന്ന സ്ഥലത്താണ് സിഗ്‌നല്‍ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോണ്‍ക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തുന്നത്. കടയുടെ താഴെ ഭൂമിക്കടിയില്‍ ഒരു മുറിയുണ്ടായിരുന്നെന്നും അത് ഷോറൂം ആയിരുന്നു എന്നുമാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

കെട്ടിടാവശിഷ്ടങ്ങള്‍ക്കും മണ്‍കൂമ്പാരത്തിനുമടിയില്‍ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുമുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കില്‍ റഡാറില്‍ സിഗ്‌നല്‍ കാണിക്കും. സിഗ്‌നല്‍ ലഭിച്ചതോടെ ഹിറ്റാച്ചി ഉപയോഗിച്ച് ഏറെ ശ്രദ്ധയോടെയാണ് മണ്ണ് നീക്കുന്നത്. 40 ഇഞ്ച് കോണ്‍ക്രീറ്റ് പാളിക്കടിയില്‍ ആളുണ്ടെങ്കില്‍ സിഗ്‌നല്‍ കാണിക്കും. പ്രദേശത്ത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും സൈനികരും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമുണ്ട്. മറ്റിടങ്ങളിലെ തിരച്ചില്‍ നിര്‍ത്തിവച്ച് ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ദൗത്യം പുരോഗമിക്കുന്നത്.

സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ റഡാറിലാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റും മണ്ണും നീക്കിയാണ് കുഴിയെടുത്ത് പരിശോധിക്കുന്നത്. അതേസമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ നാലുപേരെക്കൂടി രക്ഷാപ്രവര്‍ത്തകര്‍ രാവിലെ രക്ഷിച്ചിരുന്നു. മുണ്ടക്കൈ പടവെട്ടിക്കുന്നിലാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ നാലുപേരെ വീട്ടില്‍ കണ്ടെത്തിയത്. ജോണ്‍, ജോമോള്‍ ജോണ്‍, ഏബ്രഹാം ജോണ്‍, ക്രിസ്റ്റീന്‍ ജോണ്‍ എന്നിവര്‍ക്കാണു രക്ഷാപ്രവര്‍ത്തകര്‍ ആശ്വാസമായത്. തിരച്ചിലിനിടെ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ വീട്ടില്‍ കുടുങ്ങുകയായിരുന്നെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

"രാവിലെയാണ് നാലുപേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചത്. ഉരുള്‍പൊട്ടിയൊഴുകിയതിന്റെ വലതുഭാഗത്തായുള്ള ഹോംസ്റ്റേയിലായിരുന്നു ഇവര്‍. നിലവില്‍ സുരക്ഷിതരാണെന്ന സ്വയം ബോധ്യത്തില്‍ അവിടെ തുടരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ബന്ധുവീട്ടിലേക്കു മാറാമെന്ന് സമ്മതിച്ചു. ബന്ധുവിന്റെ വാഹനം എത്തിച്ച് പുത്തുമല വഴി എലവയല്‍ എന്ന സ്ഥലത്തേക്ക് അയച്ചു. ഉരുള്‍പൊട്ടല്‍ കാരണമുള്ള പരുക്കൊന്നും ഇവര്‍ക്കില്ല. ഈ മേഖലയില്‍ ഇനി ആരും താമസിക്കുന്നില്ല" രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 319 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറില്‍നിന്ന് ഇതുവരെ 172 മൃതദേഹങ്ങളാണു കണ്ടെടുത്തത്.