ലണ്ടന്‍: ഒരു ക്രിമിനല്‍ സംഘത്തിന് 158 വര്‍ഷം പഴക്കമുള്ള കമ്പനി പൂട്ടിക്കാനും 700 പേരുടെ തൊഴില്‍ നഷ്ടപ്പെടുത്താനും കഴിഞ്ഞത് കേവലം ഒരു പാസ്സ്വേര്‍ഡ് സ്വന്തമാക്കാന്‍ കഴിഞ്ഞതിനാലാണ് എന്ന് റിപ്പോര്‍ട്ട്. സമാനമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായ ആയിരക്കണക്കിന് കമ്പനികളില്‍ ഒന്നാണ് നോര്‍ത്താംപടണ്‍ ആസ്ഥാനമായ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ കെ എന്‍ പി. എം ആന്‍ഡ് എസ്, കോ - ഓപ്, ഹാരോഡ്‌സ് തുടങ്ങിയ പല പ്രമുഖരും കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായിരുന്നു. ആക്രമണം വഴി ഏകദേശം 65 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായി കോ - ഓപ് മേധാവി സമ്മതിച്ചിരുന്നു.

എന്നാല്‍, കെ എന്‍ പിയുടെ കാര്യത്തില്‍, സൈബര്‍ ക്രിമിനലുകള്‍ സിസ്റ്റത്തില്‍ കയറിപ്പറ്റാന്‍ ഒരു ജീവനക്കാരന്റെ പാസ്സ്വേഡ് ഊഹിച്ചെടുക്കുകയായിരുന്നു എന്നാണ് അനുമാനിക്കുന്നത്. സിസ്റ്റത്തിനകത്ത് കയറി പറ്റിയതിന് ശേഷം അവര്‍ കമ്പനി ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുകയും ഇന്റേണല്‍ സിസ്റ്റം ലോക്ക് ചെയ്യുകയും ചെയ്തു. ഈഹിച്ചെടുത്ത പാസ്സ്‌പോര്‍ട്ട് വഴിയാണ് കുറ്റവാളികള്‍ സിസ്റ്റത്തിനകത്ത് കയറിപ്പറ്റിയതെന്ന് ഇതുവരെ ആ ജീവനക്കാരനോട് പറഞ്ഞിട്ടില്ല എന്നാണ് കെ എന്‍ പി ഡയറക്റ്റര്‍ പോള്‍ അബോട്ട് പറഞ്ഞത്.

2023 ല്‍ കെ എന്‍ പി 500 ലോറികളായിരുന്നു ഓടിച്ചിരുന്നത്. നൈറ്റ്‌സ് ഓഫ് ഓള്‍ഡ് എന്ന ബ്രാന്‍ഡ് നെയിമിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. തങ്ങളുടെ ഐ റ്റി സിസ്റ്റം ഉന്നത നിലവാരം പുലര്‍ത്തിയിരുന്നതാണെന്നും,സൈബര്‍ ആക്രമണത്തിനെതിരെ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാല്‍, ആകിര എന്നറിയപ്പെടുന്ന ഒരു സംഘം സൈബര്‍ ക്രിമിനലുകള്‍ സിസ്റ്റത്തിനകത്ത് കയറിപ്പറ്റി, ജീവനക്കാരുടെ ആക്സസ് നിഷേധിക്കുകയായിരുന്നു. ഡാറ്റ തിരികെ ലഭിക്കണമെങ്കില്‍ വന്‍ തുക മോചന ദ്രവ്യമായി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

ഹാക്കര്‍മാര്‍ എത്രയാണ് മോചനദ്രവ്യം എന്ന് വ്യക്തമാക്കിയില്ലെങ്കിലും, ഇത്തരംകേസുകളില്‍ ഇടനിലക്കാരാകാറുള്ള ഒരു സ്ഥാപനം വിലയിരുത്തിയത് 5 മില്യന്‍ പൗണ്ട് വരെ നല്‍കേണ്ടി വരുമെന്നായിരുന്നു. അത്രയും പണം കെ എന്‍ പിക്ക് ഇല്ലായിരുന്നു. അതിന്റെ ഫലമായി ഡാറ്റ മുഴുവന്‍ നഷ്ടപ്പെടുകയും, തന്മൂലം കമ്പനി അടച്ചു പൂട്ടേണ്ടതായും വന്നു.