കമ്പംമെട്ട്: സര്‍ക്കാരിനെയും നിയമങ്ങളെയും വെല്ലുവിളിച്ച് ഭാഗ്യാന്വേഷികളെ കൊള്ളയടിക്കുന്ന എഴുത്ത് ലോട്ടറിക്ക് പുറമെ വാട്സാപ്പ് ലോട്ടറി മാഫിയയും സംസ്ഥാനത്ത് വ്യാപകം. ടോക്കണ്‍ ഒന്നിന് നൂറ് മുതല്‍ ആയിരം രൂപ വരെ ഓണ്‍ലൈന്‍ വഴി പിരിച്ചെടുത്താണ് ലോട്ടറി നടത്തിപ്പ്. നറുക്കെടുപ്പില്‍ അട്ടിമറി നടത്തിയും ഓരോ നറുക്കെടുപ്പിന്റെയും പേരില്‍ മാഫിയ ദിവസേന തട്ടുന്നത് പതിനായിരങ്ങള്‍.

ഒരു ലോട്ടറിയെങ്കിലും അടിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരെ ഊറ്റിജീവിക്കുന്നവരാണ് വാട്സാപ്പ് ലോട്ടറി ലോബിയുടെയും അമരക്കാര്‍. ലക്കിഡ്രോ ഗ്രൂപ്പുകളുടെ ലിങ്കുകള്‍ ഭാഗ്യാന്വേഷികളെ തേടിയെത്തും. പേരുകള്‍ പലത് ലക്ഷ്യം ഒന്ന്. കയറി പറ്റിയാല്‍ കീശയ്ക്ക് ഓട്ട

വീണതു പോലെ പണം ചോര്‍ത്താന്‍ മിടുക്കര്‍. തൊടുപുഴ സ്വദേശിയുടെ വാട്സാപ്പ് ലക്കി ഡ്രോ ഗ്രൂപ്പില്‍ ഇത് 710ാം നറുക്കെടുപ്പ്. ടിക്കറ്റ് വില 140 രൂപ. ഒന്നാം സമ്മാനം പതിനായിരം രൂപ.

രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനകാര്‍ക്ക് 600രൂപ വീതം. അച്ചടിച്ച ലോട്ടറി ടിക്കറ്റുകളില്ല പകരം ടോക്കണാണ്. ഒന്ന് മുതല്‍ നൂറുവരെയുള്ള ഏത് നമ്പറും തിരഞ്ഞെടുക്കാം. ടോക്കണ്‍ നമ്പര്‍ ഗ്രൂപ്പില്‍ മെസേജായി അറിയിക്കണം. പിന്നാലെ പണം അടച്ചതിന്റെ തെളിവും പങ്കുവെയ്ക്കണം. പണം അയക്കേണ്ട നമ്പര്‍ നിയമാവലിയോടൊപ്പം തന്നെയുണ്ട്.

അക്കൗണ്ടിലേക്ക് എല്ലാവരുടെയും പണമെത്തിയാല്‍ മാത്രമാണ് നറുക്കെടുപ്പ്. പിന്നാലെ ടോക്കണുകളുടെ ഫോട്ടോ ഗ്രൂപ്പിലെത്തും. നറുക്കെടുപ്പ് വീഡിയോ കോള്‍ വഴി ലൈവ്. കാണാന്‍ കഴിയാത്തവര്‍ക്ക് നറുക്കെടുപ്പ് ചിത്രീകരിച്ചും പങ്കുവെയ്ക്കും. ഒരു വാട്സാപ്പ് ഗ്രൂപ്പ് തുറന്നുവെച്ച് ചില്ലികാശ് ചെലവില്ലാതെ പതിമൂവായിരം പിരിച്ചെടുത്ത വിരുതന്‍ സമ്മാനമായി നല്‍കിയത് പതിനോരായിരം രൂപ. രണ്ടായിരം രൂപ ഒന്നുമറിയാതെ പോക്കറ്റില്‍. ഒന്നാം സമ്മാനം കൂട്ടാളിക്കും കൂടി ഉറപ്പാക്കിയാല്‍ ലാഭം പതിനായിരം. കേവലം നിയമലംഘനം മാത്രമല്ല ലോട്ടറികച്ചവടം ഉപജീവനമാക്കിയ ആയിരക്കണക്കിന് തൊഴിലാളികളുടെ വയറ്റത്തടിക്കുകയാണ് ഈ സംഘം.