ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിലപാട് വെറും പൊള്ളയാണെന്ന് തെളിയിച്ചാണ് ശശി തരൂരും സംഘവും യുഎസിലുള്ളത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി തരൂര്‍ പാക്കിസ്ഥാന്റെ നിലപാടുകളെയെല്ലാം പൊളിച്ചടുക്കി. കളം തങ്ങള്‍ക്ക് അനൂകൂലമാക്കാന്‍ ഇറങ്ങിയ ബിലാവല്‍ ഭൂട്ടോക്കും നാണം കെടേണ്ട അവസ്ഥ വന്നു. ഇങ്ങനെ പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടിനെ പൊളിച്ചടുക്കിയപ്പോള്‍ തരൂര്‍ ഉയര്‍ത്തിയ ഒരു വിഷയം ഭീകരവാദി സംഘടനാ നേതാവ് ഒസാമാ ബിന്‍ലാദനെ പിടികൂടാന്‍ യു.എസിനെ സഹായിച്ച ഡോ. ഷക്കീല്‍ അഫ്രിദിയോടുള്ള പാക്കിസ്ഥാന്റെ സമീപനത്തെയായിരുന്നു.

ഇപ്പോഴും പാക്കിസ്താനിലെ തടവറയില്‍ കഴിയുന്ന അഫ്രീദിയെ മോചിപ്പിക്കുന്നതിന് സമ്മര്‍ദം ചെലുത്താന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള യു.എസ് നിയമജ്ഞന്‍ ബ്രാഡ് ഷെര്‍മന്റെ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതിനാണ് അമേരിക്ക അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ പിടികൂടാന്‍ നടപടിയെടുക്കുന്നത്. ബിന്‍ലാദനെ പിടികൂടാന്‍ സഹായിച്ചതിന്റെ പേരിലാണ് പാകിസ്താന്‍ അഫ്രീദിയെ വര്‍ഷങ്ങളായി തടവിലാക്കിയിരിക്കുന്നത്.

ഷെര്‍മാന്റെ പോസ്റ്റിന് മറുപടിയായി പാകിസ്താനില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. അമേരിക്കന്‍ ജനതക്കു വേണ്ടി തീവ്രവാദിയെ കണ്ടുപിടിച്ച് നല്‍കിയതിനാണ് ധീരനായ ഡോക്ടറെ പാകിസ്താന്‍ അറസ്സ് ചെയ്ത് ശിക്ഷിച്ചിരിക്കുന്നതെന്ന് ശശി തരൂര്‍ പ്രതികരിച്ചു. പാകിസ്താനില്‍ പക്തൂന്‍ഖ്വ പ്രവിശ്യയില്‍ ഡോക്ടറായി സേവനമനുഷ്ടിക്കുകയായിരുന്നു അഫ്രിദി. 2012ലാണ് പാകിസ്താന്‍ കോടതി അദ്ദേഹത്തിന് 33 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്.




രാജ്യദ്രോഹ കുറ്റംചുമത്തി 2011ല്‍ അറസ്റ്റ് ചെയ്ത ഡോ.അഫ്രീദി 2012 മുതല്‍ തുടര്‍ച്ചയായി ജയിലിലാണ്. ഓസമയെ വധിക്ക് അമേരിക്കക്കാര്‍ വലിയ ആഘോഷം നടത്തിയപ്പോഴും ഡോക്ടര്‍ അഫ്രിദിക്ക് ജീവിതം ദുരന്തമായി. വാക്‌സിന്‍ ക്യാംപയിനിലൂടെ അമേരിക്കന്‍ നേവി സീലുകള്‍ക്ക് ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ സഹായിച്ച പാകിസ്ഥാന്‍ ഡോക്ടറാണ് അഫ്രീദി. ഇദ്ദേഹത്തിന്റെ ഏകാന്ത തടവ് ഇപ്പോഴും തുടരുകയാണ്.

ഒസാമ ബിന്‍ ലാദന്‍ യുഗത്തിന് അന്ത്യമൊരുക്കാന്‍ സഹായിച്ച ഈ ഡോക്ടര്‍ക്ക് അമേരിക്കയില്‍ ഹീറോ പരിവേഷവും പാകിസ്ഥാനില്‍ ഒറ്റുകാരന്റെ പരിവേഷവുമാണുള്ളത്. നേവി സീലുകള്‍ ഒസാമ ബിന്‍ ലാദനെ വെടിവച്ച് വീഴ്ത്തിയതിന് ഒരു ദശാബ്ദത്തിന് ശേഷവും മധ്യ പഞ്ചാബ് പ്രവിശ്യയിലെ സാഹിവാല്‍ ജയിലില്‍ ഏകാന്ത തടവിലാണ് ഷക്കീല്‍ അഫ്രീദിയുള്ളത്. അബോട്ടാബാദിലെ ബിന്‍ലാദന്റെ ഒളിസങ്കേതം കൃത്യമായി കണ്ടെത്താന്‍ സിഐഎയെ സഹായിച്ചതാണ് ഷക്കീല്‍ അഫ്രീദി ചെയ്ത കുറ്റം.

വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനികള്‍ക്കുള്ള സന്ദേശമാണ് ഷക്കീലിന്റെ ശിക്ഷയെന്നാണ് ബിന്‍ലാദന്‍ കൊല്ലപ്പെടുന്ന സമയത്തെ വാഷിംഗ്ടണിലെ പാകിസ്ഥാന്‍ അംബാസിഡറായിരുന്ന ഹുസൈന്‍ ഹഖാനി എഎഫ്പിയോട് പറയുന്നത്. പാകിസ്ഥാനിലെ ഒസാമ ബിന്‍ ലാദന്റെ സാന്നിധ്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് പകരമായി അധികൃതര്‍ ഷക്കീല്‍ അഫ്രീദിയെ ബലിയാടാക്കുകയായിരുന്നു. തന്റെ അഭിഭാഷകരോടും വീട്ടുകാരോടും അല്ലാതെ മറ്റാരോടും സംസാരിക്കാന്‍ തടവിലുള്ള ഷക്കീല്‍ അഫ്രീദിക്ക് ഇല്ല. ചെറിയ സെല്ലില്‍ നടക്കുന്നതും ഇടയ്ക്ക് പുഷ് അപ്പ് ചെയ്യുന്നതുമാണ് ഷക്കീല്‍ അഫ്രീദിയുടെ ദിനചര്യയെന്നാണ് കുടുംബത്തെ ഉദ്ധരിച്ച് എഎഫ്പി മുമ്പ് റിപ്പോര്‍ട്ടു ചെയ്തത്.




ഖുറാന്‍ അല്ലാതെ മറ്റ് ബുക്കുകള്‍ ഒന്നും കൈവശം വക്കാന്‍ ഷക്കീല്‍ അഫ്രീദിക്ക് അനുമതിയില്ല. സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഷേവ് ചെയ്യാന്‍ ഷക്കീല്‍ അഫ്രീദിക്ക് അനുമതിയുണ്ട്. എന്നാല്‍ മറ്റ് തടവുകാരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ ശക്തമായ വിലക്കാണ് ഷക്കീല്‍ അഫ്രീദിക്കുള്ളത്. രണ്ട് മാസത്തിലൊരിക്കല്‍ കുടുംബത്തിലുള്ളവരെ കാണാം. പക്ഷേ വലിയ ഇരുമ്പ് ഗേറ്റുകള്‍ക്ക് ഇരുവശമിരുന്നുള്ള സംസാരം പ്രാദേശിക ഭാഷയായ പഷ്തുവില്‍ ആവാന്‍ പാടില്ല. രാഷ്ട്രീയകാര്യങ്ങള്‍ ഷക്കീലുമായി സംസാരിക്കുന്നതിന് ബന്ധുക്കള്‍ക്ക് വിലക്കുണ്ടെന്നാണ് സഹോദരന്‍ എഎഫ്പിയോട് വെളിപ്പടെുത്തിയത്.

ആക്രമിക്കുന്നതിന് മുന്‍പ് അബോട്ടാബാദില്‍ ബിന്‍ലാദന്‍ ഉണ്ടോയെന്ന കാര്യത്തിന് അമേരിക്കയ്ക്ക് തെളിവ് അത്യാവശ്യമായിരുന്നു. ഇതിനായി വാക്‌സിന്‍ ക്യാംപയിനിലൂടെ മേഖലയിലുള്ളവരുടെ രക്ത സാംപിളുകള്‍ ഷക്കീല്‍ അഫ്രീദി ശേഖരിക്കുകയായിരുന്നു. ബിന്‍ലാദന്‍ കഴിഞ്ഞിരുന്ന വീടിന് നേരെ ആക്രമണമുണ്ടായി ആഴ്ചകള്‍ പിന്നിട്ടതോടെ പാകിസ്ഥാന്‍ ഷക്കീല്‍ അഫ്രീദിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമേരിക്കയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഒന്നുമായും ഷക്കീല്‍ അഫ്രീദിക്ക് ബന്ധം തെളിയിക്കാന്‍ ആയില്ലെങ്കിലും കലാപകാരികള്‍ക്ക് പണം നല്‍കിയെന്ന കുറ്റത്തിനാണ് 33 വര്‍ഷത്തെ തടവ് ശിക്ഷ ഷക്കീല്‍ അഫ്രീദിക്ക് വിധിച്ചത്.

ഷക്കീലിന്റെ തുടരുന്ന ശിക്ഷ സംബന്ധിച്ച് അമേരിക്ക പ്രതിഷേധിച്ചിരുന്നു. തടവുകാരനെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് സംസാരിച്ചെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം അവസാനിപ്പിച്ചുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയില്‍ ഷക്കീല്‍ അഫ്രീദിയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് അഫ്രീദിയെ രക്ഷിക്കുകയായിരുന്നു അറസ്റ്റെന്നാണ് പാക് ചാര ഏജന്‍സിയുടെ മുന്‍ തലവനായിരു്‌നനു അസാദി ദുറാനി പറയുന്നത്.

'ഞാന്‍ അധികാരത്തിലേറിയാല്‍ ഡോ. ഷക്കീല്‍ അഫ്രീദിയെ രണ്ടു മിനിറ്റിനുള്ളില്‍ മോചിപ്പിക്കും' 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമായിരുന്നു ഇത്. ട്രംപിന്റെ വാക്കുകള്‍ ഇനിയും യാഥാര്‍ഥ്യമായുമില്ല. ഈ വിഷയം തരൂര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നതോടെ പാക്കിസ്ഥാന്‍ വീണ്ടും വെട്ടിലായിരിക്കയാണ്. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധതയിലെ പൊള്ളത്തരമാണ് തരൂര്‍ ചൂണ്ടിക്കാട്ടിയത്.