ന്യൂഡല്‍ഹി: റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്( റോ) പുതിയ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാഗ് ജെയിനെ നിയമിച്ചു. പഞ്ചാബ് കേഡറില്‍ നിന്നുള്ള 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് പരാഗ് ജെയിന്‍.

രവി സിന്‍ഹ ജൂണ്‍ 30 ന് സ്ഥാനമൊഴിയുമ്പോള്‍ പരാഗ് ജെയിന്‍ ചുമതലയേല്‍ക്കും. ജൂലൈ 1 മുതല്‍ രണ്ടുവര്‍ഷത്തേക്കാണ് നിയമനം. നിലവില്‍, റോയുടെ ഏവിയേഷന്‍ ഗവേഷണ കേന്ദ്രത്തിന്റെ തലവനാണ്. റോയില്‍ രണ്ടുപതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തന പരിചയവുമായാണ് ജെയിന്‍ തലപ്പത്തെത്തുന്നത്.

പഞ്ചാബില്‍ ഭീകരവാദം പ്രബലമായിരുന്ന കാലത്ത് വിവിധ ജില്ലകളില്‍ സീനിയര്‍ സൂപ്രണ്ടായും ഡിഐജിയായും, സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭട്ടിന്‍ഡ, മന്‍സ, ഹോഷിയാര്‍പൂര്‍ എന്നിവിടങ്ങളിലെ വിവിധ ഓപ്പറേഷനുകളിള്‍ പങ്കുചേര്‍ന്നതിന് പുറമേ ചണ്ഡിഗഡ് എസ് എസ് പിയായും ലുധിയാന ഡിഐജിയായും ജോലി നോക്കി.

റോയില്‍ പാക്കിസ്ഥാന്‍ വിഷയമാണ് ജെയിന്‍ കാര്യമായി കൈകാര്യം ചെയ്തത്. 370 ാം വകുപ്പ് റദ്ദാക്കിയപ്പോഴും ഓപ്പറേഷന്‍ ബാലാക്കോട്ടിന്റെ സമയത്തും കശ്്മീരിലായിരുന്നു. ശ്രീലങ്കയിലും, കാനഡയിലും വിവിധ ഇന്ത്യന്‍ ദൗത്യങ്ങള്‍ക്കായി പോയിട്ടുണ്ട്. കാനഡയിലായിരുന്ന സമയത്ത് വിദേശത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന ഖലസ്ഥാന്‍ ഭീകരരെ നിരീക്ഷിച്ചിരുന്നു. ഖലിസ്ഥാന്‍ മൗലികവാദം വന്‍ഭീഷണിയായി വളര്‍ന്നുവെന്ന് ജെയിന്‍ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു.

പാകിസ്ഥാനി സൈന്യത്തെയും ഭീകര ക്യാമ്പുകളെയും കുറിച്ച് ഇന്റലിജന്‍സ് വിവരം ശേഖരിച്ചത് പരാഗ് ജെയിന്റെ നേതൃത്വത്തിലുള്ള ഏവിയേഷന്‍ റിസര്‍ച്ച് സെന്ററായിരുന്നു. തിങ്കളാഴ്ച രവി സിന്‍ഹയില്‍ നിന്ന് ചുമതല ഏല്‍ക്കുമ്പോള്‍, കഴിഞ്ഞ രണ്ടുവര്‍ഷമായി ബംഗ്ലാദേശ് പ്രതിസന്ധിയിലും മാലദ്വീപ് വിഷയത്തിലും വേണ്ട രീതിയില്‍ ഇടപെടാന്‍ റോയ്ക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം ഉള്‍ക്കൊള്ളേണ്ടി വരും. അതനുസരിച്ച് ഏജന്‍സിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരും.

പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ഇന്ത്യക്കെതിരെ വിദ്വേഷം ചൊരിഞ്ഞത് ശ്രദ്ധയില്‍ പെട്ടിട്ടും പഹല്‍ഗാം ഭീകരാക്രണം മുന്‍കൂട്ടി കാണാന്‍ കഴിയാത്തത് റോയുടെ പരാജയമെന്ന വിമര്‍ശനങ്ങള്‍ വന്നിരുന്നു. അസിം മുനീര്‍ ഫീല്‍ഡ് മാര്‍ഷലായതോടെ അതിര്‍ത്തി കടന്നുളള തീവ്രാദം ചെറുക്കുന്നതില്‍ റോ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടി വരും. സിന്ധു നദീജല കരാര്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍, പാക്കിസ്ഥാന്‍ തിരിച്ചടിക്കാനായി ഭീകരരെ വീണ്ടും കയറ്റി അയയ്ക്കാനും ധൈര്യപ്പെട്ടേക്കും. ആ സാഹചര്യത്തില്‍, ഗ്രൗണ്ട് ഇന്റലിജന്‍സ് കൂടുതല്‍ മെച്ചപ്പെടുത്താനും റോ ശ്രദ്ധ പുലര്‍ത്തും.