വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഇത് അമേരിക്കക്കാര്‍ക്ക് അഭിമാനത്തിന്റെ നിമിഷമാണ്. അമേരിക്കാരനായ ആദ്യ മാര്‍പ്പാപ്പ എന്ന അപൂര്‍വ്വ ബഹുമതിക്ക് ഉടമയാകുകയാണ് അദ്ദേഹം. ചിക്കാഗോക്കാരുടെ ബോബ് അച്ചന്‍ ഇനി മുതല്‍ ലിയോ പതിനാലാമന്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. അറുപത്തിയൊമ്പതുകാരനായ ഇദ്ദേഹം ഇറ്റാലിയന്‍- ഫ്രഞ്ച് പാരമ്പര്യത്തില്‍ ജനിച്ച അമേരിക്കക്കാരനാണ്.

1955 ല്‍ ചിക്കാഗോയില്‍ ലൂയിസ് മാരിയസ് പ്രേവോയുടേയും മില്‍ഡ്രഡ് മാര്‍ട്ടിനെസിന്റെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. പിതാവ് ഫ്രഞ്ച്, ഇറ്റാലിയന്‍ വംശജനായ നാവിക സേനാ ഉദ്യോഗസ്ഥനും മാതാവ് സ്പാനിഷ് വംശജയായ ലൈബ്രേറിയനുമായിരുന്നു. 1973-ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ മൈനര്‍ സെമിനാരിയില്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി. 1977-ല്‍ വില്ലനോവ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി.




പ്രേവോ, 1977 ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ സന്ന്യാസ സഭയില്‍ ചേര്‍ന്നു. 1982-ല്‍ പുരോഹിതനായി മൂന്ന് വര്‍ഷത്തിന് ശേഷം 30 ാം വയസ്സില്‍ പെറുവിലേക്ക് പ്രവര്‍ത്തനരംഗം മാറിയെങ്കിലും അമേരിക്കയിലേക്ക്് മടങ്ങിവരുന്നത് പതിവായിരുന്നു. 1984-ല്‍ റോമിലെ പൊന്തിഫിക്കല്‍ കോളേജ് ഓഫ് സെന്റ് തോമസ് അക്വിനാസില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും 1987-ല്‍ കാനന്‍ നിയമത്തില്‍ പി.എച്ച്ഡിയും നേടി. 1985-1986, 1988-1998 കാലഘട്ടങ്ങളില്‍ പെറുവില്‍ ഇടവക വികാരിയായും, സെമിനാരി അധ്യാപകനായും, അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 2015-ലാണ് പെറുവിന്റെ പൗരത്വം സ്വീകരിച്ചത്.

2023-ല്‍ കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടു. 2023 മുതല്‍ ഡികാസ്റ്ററി ഫോര്‍ ബിഷപ്പ്സിന്റെ പ്രീഫെക്ടും പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു. പെറുവില്‍ മിഷനറിയായി നിരവധി വര്‍ഷങ്ങള്‍ ചെലവഴിച്ചതിനാലും നിലവില്‍ പെറു പൗരത്വമുള്ളതിനാലും അദ്ദേഹത്തെ ലാറ്റിന്‍ അമേരിക്കക്കാരനായും കണക്കാക്കാവുന്നതാണ്. പുതിയ മാര്‍പ്പാപ്പയുടെ ലാറ്റിന്‍ അമേരിക്കന്‍ പശ്ചാത്തലം സഭയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ക്ക് തുടര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.




ആദ്യത്തെ അമേരിക്കന്‍ പോപ്പ് എന്ന ബഹുമതിക്ക് അര്‍ഹനാണെങ്കിലും പ്രസിഡന്റ് ട്രംപിന്റെ പല നയങ്ങളോടും ശക്തമായ വിയോജിപ്പുള്ള വ്യക്തിയാണ് ലൂയിസ് പതിനാലാമന്‍. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയമങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെഅദ്ദേഹം ശക്തമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്.വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിന്റെ പല നിലപാടുകളേയും അദ്ദേഹം പരസ്യമായി തന്നെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

മറ്റൊരു കാര്യം ഇദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വമുള്ളയാള്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം ആദ്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. കര്‍ദ്ദിനാള്‍ ആയിരിക്കുമ്പോഴും എല്ലാ ദിവസവും സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നത് പുതിയ പോപ്പിന്റെ ശീലമായിരുന്നു.