തിരുവനന്തപുരം: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ നിന്നും മോഹന്‍ലാലിന്റെ രാജിയോടെ ആരാകും പുതിയ അധ്യക്ഷന്‍ എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. കാലങ്ങളായി താരരാജക്കാന്‍മാരായവരാണ് സംഘടനയില്‍ പ്രതാപശാലികളായി നയിച്ചു കൊണ്ടിരുന്നത്. ഇക്കുറി മമ്മൂട്ടിയുടെ ആശിര്‍വാദത്തോടെയാണ് മോഹന്‍ലാല്‍ കസേരയില്‍ എത്തിയത്. എന്നാല്‍, ലാല്‍ മാറുമ്പോള്‍ ഇനി സംഘടനയില്‍ തലമുറമാറ്റം ഉണ്ടാകുമോ എന്നാണ് അറിയേണ്ട കാര്യം.

യുവതാരങ്ങളാണ് മലയാള സിനിമയിലെ ഇപ്പോഴത്തെ സൂപ്പര്‍താരങ്ങള്‍. ഇവരിലേക്ക് സംഘടനയിലെ അധികാരം എത്തുമോ എന്ന ചോദ്യങ്ങളും ശക്തമായി ഉയരുന്നു. ഡബ്യൂസിസി അടക്കമുള്ളവര്‍ ശക്തമായ നിലപാടില്‍ നില്‍ക്കുമ്പോള്‍ യുവതാരത്തെ അധ്യക്ഷ സ്ഥാനം ഏല്‍പ്പിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എത്രയും വേഗം തന്നെ പുതിയ കമ്മറ്റി വേണമെന്ന പക്ഷക്കാര്‍ സംഘടനയില്‍ തന്നെയുണ്ട്.

ശ്വേതാ മേനോനെ പോലുള്ളവര്‍ മോഹന്‍ലാലിന് പകരക്കാരനായി പൃഥ്വിരാജിന്റെ പേര് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, പൃഥ്വിരാജ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. പുതിയ തലമുറ നേതൃനിരയിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. ഭാവിയില്‍ പൃഥ്വിരാജ് പ്രസിഡന്റാകണമെന്ന ആഗ്രഹം നേരത്തെ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായി ഇല്ലെങ്കില്‍ പൃഥ്വിരാജിനെയാണ് പ്രസിഡന്റായി താന്‍ കാണുന്നതെന്നും നടി ശേത്വ മേനോന്‍ പറഞ്ഞിരുന്നു.

ഇനി പുതിയ ആളുകള്‍ നേതൃനിരയില്‍ വരണം. ഇത്തവണത്തെ ജനറല്‍ ബോഡി യോഗത്തില്‍ ഒരു മാറ്റത്തിന് സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും സ്ത്രീ പ്രസിഡന്റാകണമെന്നും പറഞ്ഞപ്പോള്‍ അതിനോട് അനുകൂലമായിട്ടാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. നല്ലൊരു നീക്കമാണിത്. പുതിയ ഭാരവാഹികള്‍ക്ക് ഏറെ ഉത്തരവാദിത്വം ഉണ്ടാകുമെന്നും ശ്വേത പറയുന്നു. ഇതോടെ ഒരു വനിതയെയും അധ്യക്ഷ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ലൈംഗിക പീഡന ആരോപണം നേരിട്ടവരെ പുറത്താക്കണമെന്ന് വാദിച്ച ജഗദീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് അനുകൂലിക്കുന്നവരും ഏറെയാണ്.

അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ പ്രതിസന്ധി സംഘടന നേരിടുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കിയ കോളിളക്കമാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. സിനിമാതാരങ്ങളില്‍നിന്നു മോശം അനുഭവം ഉണ്ടായതുള്‍പ്പെടെ ഷൂട്ടിങ് സെറ്റിലെ വിവേചനവും ചൂഷണവും നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള പിന്നാമ്പുറക്കഥകളും തുറന്നുപറഞ്ഞ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ആദ്യം രാജിവെച്ചത് ജനറല്‍ സെക്രട്ടറി സിദ്ധീഖ്. തൊട്ടുപിറകെ ബാബുരാജിനെ സെക്രട്ടറിയാക്കാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. സംഭവങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഇപ്പോള്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിക്കാത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നു. നടിമാര്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ താരസംഘടനയുടെ അലംഭാവം ചോദ്യം ചെയ്യപ്പെടുകയും അമ്മ അംഗത്വത്തിനടക്കം നടിമാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നു വന്നു. അമ്മയുടെ നേതൃത്വം മുഴുവന്‍ മാറണമെന്നും സ്ത്രീകള്‍ക്ക് മേല്‍ക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചര്‍ച്ചകള്‍ വന്നു. ഇതോടെ താരസംഘടന കടുത്ത സമ്മര്‍ദത്തിലായി.

അതിനിടെ സിനിമാരംഗത്ത് കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെ നടക്കുന്നതായി സമ്മതിച്ചുകൊണ്ട് ജഗദീഷ് നടത്തിയ പ്രതികരണം കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴി തെളിച്ചു. സിനിമാരംഗത്ത് ചിലര്‍ക്ക് കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നിട്ടുണ്ട്. എത്ര കൊല്ലംമുന്‍പ് നടന്നതായാലും ലൈംഗികചൂഷണവും ലൈംഗികാതിക്രമങ്ങളും ഒരിക്കലും സ്വാഗതം ചെയ്യാനാകില്ല. ആരോപണവിധേയര്‍ അഗ്‌നിശുദ്ധി തെളിയിക്കണം. ഇരയായവരുടെ പേര് റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കാം. എന്നാല്‍, വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഈ വിഷയങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

വാതിലില്‍ മുട്ടിയെന്ന് ഒരാള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപത്തില്‍ കൂടുതല്‍ വിവരങ്ങളുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കണം. പേരുകള്‍ പുറത്തുവിടാന്‍ കോടതി അനുവദിക്കുമെങ്കില്‍ അതു നടക്കട്ടെ. കോടതി എന്തു തീരുമാനമെടുത്താലും പൂര്‍ണമായും സഹകരിക്കും. അവരുടെപേരില്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചാല്‍ അമ്മ അച്ചടക്കനടപടി സ്വീകരിക്കും. റിപ്പോര്‍ട്ട് അന്നുതന്നെ പുറത്തുവിട്ടിരുന്നെങ്കില്‍ ഇക്കാലത്തിനിടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടായേനെയെന്നും ജഗദീഷ് അഭിപ്രായപ്പെട്ടിരുന്നു.

സിദ്ധീഖിനെതിരേ മുന്‍പും ഇതേ പരാതിക്കാരിയില്‍നിന്ന് ആരോപണമുയര്‍ന്നതായി പ്രതികരിച്ച് അമ്മയുടെ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തലയും രംഗത്തെത്തിയിരുന്നു. ആരോപണം ഉയര്‍ന്നാല്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് മാറി അന്വേഷണം നേരിടുകയാണ് വേണ്ടത്. സമൂഹത്തിനെ മുന്‍നിര്‍ത്തി ജീവിക്കുന്നയാളുകളാണ്. രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും സമൂഹമാണ് ജീവിക്കാനുള്ള പണം നല്‍കുന്നത്. അതുകൊണ്ട് സമൂഹത്തോട് പ്രതിബദ്ധതയുണ്ട്. ആരോപണം വരുമ്പോള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറി അന്വേഷണം നേരിട്ട് അഗ്നിശുദ്ധി വരുത്തണമെന്ന് ജയന്‍ ചേര്‍ത്തലയും ആവര്‍ത്തിച്ചു.

അമ്മയുടെ ഭരണസമതി രാജിവെച്ചതോടെ പുതിയ സംഘടനയുടെ തലപ്പത്ത് ആരായാലും അവര്‍ക്ക് മുന്നില്‍ വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്. പുതിയ ഭരണസമതിയുടെ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക മമ്മൂട്ടി അടക്കമുള്ളവരുടെ തീരുമാനങ്ങളാകും.