തൃശൂര്‍: വെള്ളറക്കാട്ട് കാട്ടുപന്നിയിടിച്ചു സ്‌കൂട്ടര്‍ മറിഞ്ഞു പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് അമ്മയെ വിമാനം കയറ്റാനുള്ള യാത്രയ്ക്കിടെ. ചിറമനേങ്ങാട് കുന്നത്തുപീടികയില്‍ അബൂബക്കറിന്റെ മകന്‍ ഇര്‍ഷാദ് (20) ആണു മരിച്ചത്. കാട്ടുപന്നികളുടെ ശല്യം അതിരുവിട്ട സ്ഥലമാണ് വെള്ളറക്കാട്ട്. ഇതിനോട് മുഖം തിരിക്കുന്ന സംവിധാനങ്ങളുടെ നിലപാടാണ് ഇര്‍ഷാദിന്റെ ജീവനെടുത്തത്.

കോയമ്പത്തൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിയായിരുന്നു ഇര്‍ഷാദ്. അമ്മയെ ഗള്‍ഫിലേക്കു യാത്രയയയ്ക്കുന്നതിനു നാട്ടിലെത്തിയതായിരുന്നു. പിതാവും രണ്ടു സഹോദരങ്ങളും ദുബായിലാണ്. അപകടവിവരമറിഞ്ഞ് ഇവര്‍ നാട്ടിലെത്തിയിട്ടുണ്ട്. മകന്റെ മരണം ഗള്‍ഫിലുള്ള അച്ഛന്‍ പൊട്ടിക്കരഞ്ഞാണ് ഉള്‍ക്കൊണ്ടത്. ആര്‍ക്കും ആ അച്ഛനെ സമാധാനിപ്പിക്കാനായില്ല. നാട്ടിലുള്ള അമ്മയും കരഞ്ഞു തളര്‍ന്നു. ആര്‍ക്കും അവരെ സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല. ഗള്‍ഫിലേക്ക് പോകാന്‍ സാധനങ്ങളെല്ലാം ഒരുക്കിയിലുന്ന ഉമ്മയെ തേടിയാണ് ആ ഞെട്ടിക്കുന്ന അപകട വാര്‍ത്ത എത്തിയത്.

കഴിഞ്ഞ 19നു രാത്രി 9.45ന് വെള്ളറക്കാട് മാത്തൂര്‍ പാടത്തിനുസമീപമാണ് അപകടമുണ്ടായത്. റോഡിനു കുറുകെ ഓടിവന്ന കാട്ടുപന്നി ഇര്‍ഷാദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ടുമറിഞ്ഞ സ്‌കൂട്ടറില്‍നിന്നു തെറിച്ചുവീണ ഇര്‍ഷാദിനു തലയ്ക്കു സാരമായ പരിക്കേറ്റു. തൃശൂര്‍ ദയ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച രാത്രി ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് എറണാകുളം ആസ്റ്റര്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ ഉച്ചയ്ക്കു മരണം സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ സ്‌കൂട്ടറില്‍ നിന്നും ഇര്‍ഷാദ് തെറിച്ച് റോഡില്‍ വീണ് തലയ്ക്ക് പരിക്കേള്‍ക്കുകയായിരുന്നു. ഒരു ചികില്‍സയ്ക്കും ആ യുവാവിനെ രക്ഷിക്കാനായില്ല.

പഠിക്കാന്‍ മിടുക്കനായിരുന്നു ഇര്‍ഷാദ്. ആഗ്രഹിച്ചത് പോലെ നേഴ്‌സിംഗ് പഠനവും തുടങ്ങി. ഇതിന് ശേഷം ഗള്‍ഫിലേക്ക് മാറാനായിരുന്നു ആഗ്രഹം. അതെല്ലാം തകര്‍ക്കും വിധമായിരുന്നു ആക്രമണം. കാട്ടു പന്നികളുടെ സാന്നിധ്യം ശക്തമായുള്ളിടത്തായിരുന്നു അപകടം. കാട്ടുപന്നിയെ ഒന്നാകെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാന്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര വനംവകുപ്പ് നിലപാടില്‍ പ്രതിഷേധം തുടരുമ്പോഴാണ് ഇര്‍ഷാദിന്റെ മരണം. കാട്ടുപന്നിയുള്‍പ്പെടെ ശല്യക്കാരായവയെ ക്ഷുദ്രജീവികളുടെ ഗണത്തില്‍പ്പെടുത്തി കൊല്ലാന്‍ അനുമതിതേടി കേരളം ജൂണ്‍ ആറിന് അയച്ച കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര വിശദീകരണം എത്തിയത്.

മനുഷ്യജീവന് ഭീഷണിയായാല്‍ ഏറ്റവും സംരക്ഷിതജീവികളുടെ പട്ടികയില്‍പ്പെട്ട ആനയെയും കടുവയെയും ഉള്‍പ്പെടെ കൊല്ലാം. എന്നാല്‍ ഒരു വന്യജീവി ഇനത്തെ ഒന്നാകെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് പകരം ഓരോ പ്രദേശത്തെയും ശല്യം കണക്കിലെടുത്ത് ഇവയെ വേട്ടയാടുകയാണ് ഉചിതം. ഇതാണ് ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമെന്നും കേന്ദ്ര വനം ഡെപ്യൂട്ടി ഐ.ജി (വന്യജീവി) രാകേഷ്‌കുമാര്‍ ജഗേനിയയുടെ മറുപടിയില്‍ പറയുന്നു.

വന്യജീവികള്‍ ജീവനും സ്വത്തിനും വിളകള്‍ക്കും ഭീഷണിയായാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ ചുമതലപ്പെടുത്തിയ ഓഫീസര്‍ക്കോ വേട്ടയ്ക്ക് അനുമതി നല്‍കാം. മനുഷ്യമരണമോ പരിക്കോ ഉണ്ടായാല്‍ വന്യജീവി ഹോട്ട്‌സ്‌പോട്ട് നിര്‍ണയം, ദ്രുതകര്‍മ്മസേന രൂപീകരണം, 24 മണിക്കൂറിനകം നഷ്ടപരിഹാരം നല്‍കല്‍ തുടങ്ങിയ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന് സ്വീകരിക്കാം.