ലണ്ടന്‍: ബ്രെക്സിറ്റിന് ശേഷം മേഖലയിലുണ്ടായ തൊഴിലാളി ക്ഷാമവും പുതിയ കുടിയേറ്റ നിയമങ്ങളും കാരണം വിദേശങ്ങളില്‍ നിന്നുമെത്തുന്ന കശാപ്പുകാര്‍ക്ക് കൂടുതല്‍ വേതനം നല്‍കേണ്ടി വരുന്ന അവസ്ഥ സംജാതമായിരിക്കുകയാണെന്ന് ബ്രിട്ടീഷ് മാംസാഹാര വിപണിയിലെ പ്രമുഖര്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍, അന്നത്തെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍, സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ വേതന പരിധി 12,000 പൗണ്ടില്‍ നിന്നും 38,700 പൗണ്ട് ആക്കി ഉയര്‍ത്തിയിരുന്നു. അതിനു മുന്‍പായി വിദേശങ്ങളീല്‍ നിന്നും വന്നിരുന്ന കശാപ്പുകാര്‍ക്ക്, സമാനമായ തൊഴില്‍ ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയിരുന്ന 26,200 പൗണ്ടായിരുന്നു ശമ്പളം നല്‍കിയിരുന്നത്.

കശാപ്പ് മേഖലയില്‍ ജോലി ചെയ്തിരുന്നവരില്‍ 70 ശതമാനവും യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരായിരുന്നു. അതുകൊണ്ടു തന്നെ ബ്രിട്ടനില്‍ നിന്നും തന്നെ പുതിയ തൊഴിലാളികളെ കണ്ടെത്താന്‍ ഈ മേഖല ക്ലേശിക്കുകയാണ്. തൊഴിലാളി ക്ഷാമം പരിഹരിക്കുവാന്‍ ഇപ്പോള്‍ 38,700 പൗണ്ടിന് വിദേശത്തു നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് എന്നാണ് ബ്രിട്ടീഷ് മീറ്റ് പ്രോസസ്സേഴ്സ് അസോസിയേഷന്‍ പറയുന്നത്. അനുഭവസമ്പന്നരായ കശാപ്പുകാര്‍ക്ക് 40,000 പൗണ്ട് വരെയും സമ്പാദിക്കാന്‍ കഴിയും.

ഇങ്ങനെ കൂടുതല്‍ ശമ്പളം നല്‍കി വിദേശത്തുനിന്നും ആളുകളെ കൊണ്ടു വരുമ്പോള്‍, തദ്ദേശീയരായ തൊഴിലാളികള്‍ തുല്യവേതനം ഉറപ്പാക്കുന്ന നിയമങ്ങള്‍ ഉയര്‍ത്തി നിയമനടപടികള്‍ക്ക് മുതിര്‍ന്നേക്കാം എന്നും ബ്രിട്ടീഷ് മീറ്റ് പ്രോസസ്സേഴ്സ് അസോസിയേഷന്‍ പറയുന്നു. ബ്രിട്ടനില്‍ നിന്ന് തദ്ദേശീയമായിട്ടോ, വിദേശത്തു നിന്നോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍, പിന്നെ അവശേഷിക്കുന്ന ഒരേയൊരു മാര്‍ഗ്ഗം, ബിസിനസ്സിന്റെ വ്യാപ്തി കുറയ്ക്കുക എന്നത് മാത്രമായിരിക്കുമെന്നും അസ്സോസിയേഷന്‍ പറയുന്നു.

അങ്ങനെ വന്നാല്‍, ബ്രിട്ടീഷ് കര്‍ഷകരില്‍ നിന്നും മൃഗങ്ങളെ വാങ്ങുന്നതില്‍ കുറവ് വരും മാത്രമല്ല, യു കെയില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന മാംസാഹാരത്തിന്റെ അളവിലും കുറവ് വരും. ഇത് രാജ്യത്തിന്റെ സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമൊന്നുമില്ല. കശാപ്പുകാരുടെ ഒഴിവുകള്‍ നികത്തപ്പെട്ടില്ലെങ്കില്‍, അറവുശാലകള്‍ക്കും, തങ്ങളുടെ ബിസിനസ്സിന്റെ വ്യാപ്തി കുറയ്ക്കേണ്ടതായി വരും. അറവുശാലകള്‍ ഇല്ലാതെ ബ്രിട്ടീഷ് കര്‍ഷകര്‍ക്ക് നിലനില്‍പ്പില്ല എന്നതും ഒരു വസ്തുതയാണ്.

അങ്ങനെവന്നാല്‍, യുദ്ധങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, കയറ്റുമതി വിലക്കുകള്‍ എന്നിവയെല്ലാം തീര്‍ക്കുന്ന പ്രതിസന്ധികളേക്കാള്‍ വലിയ പ്രതിസന്ധിയായിരിക്കും രാജ്യം നേരിടാന്‍ പോകുന്നത്. എന്ന് ഈ രംഗത്തെ ചില വിദഗ്ധര്‍ പറയുന്നു. എന്നാല്‍, ഒരേ തൊഴില്‍ ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക്, ബ്രിട്ടീഷ് തൊഴിലാളികളേക്കാള്‍ കൂടുതല്‍ വേതനം നല്‍കുന്നതിനെയും അവര്‍ എതിര്‍ക്കുന്നുണ്ട്. ഒരേ തൊഴിലിന് വ്യത്യസ്ത വേതനം എന്നത് കടുത്ത അനീതിയാണെന്നും അവര്‍ പറയുന്നു.

കുടിയേറ്റം കുറയ്ക്കുന്നതിനായിട്ടാണ് വിസയ്ക്കുള്ള മിനിമം വേതന പരിധി വര്‍ദ്ധിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നവര്‍, ബ്രിട്ടനിലുള്ളവര്‍ക്ക് ഈ തൊഴിലില്‍ പരിശീലനം നല്‍കുവാന്‍ ഈ രംഗത്തെ തൊഴില്‍ ദായകര്‍ മുന്നോട്ട് വരികയാണ് ഇതിനുള്ള യഥാര്‍ത്ഥ പരിഹാരമെന്നും പറയുന്നു.