തിരുവനന്തപുരം: യോഗേഷ് ഗുപ്തയ്ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കില്ലെന്ന് സൂചന. അതിനിടെ നിലവില്‍ പോലീസ് മേധാവി സ്ഥാനത്തേക്കുള്ള പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനെ രണ്ടാമതൊരു തസ്തികയിലേക്ക് പരിഗണിക്കാന്‍ ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്ന വാദം സര്‍ക്കാര്‍ കേന്ദ്രങ്ങളും ഉയര്‍ത്തുന്നുണ്ട്. അങ്ങനെ എങ്കില്‍ എന്തുകൊണ്ട് അത്തരത്തില്‍ കേന്ദ്രത്തിന് മറുപടി നല്‍കുന്നില്ലെന്നതിന് ഉത്തരവുമില്ല. പോലീസ് മേധാവി സ്ഥാനത്തേക്ക് എത്തില്ലെന്ന് മനസ്സിലാക്കിയതോടെയാണ് യോഗേഷ് ഗുപ്ത കേന്ദ്രസര്‍വീസിലേക്ക് പോകാന്‍ ഒരുങ്ങിയത്. നിലവില്‍ താത്കാലിക ഡയറക്ടറുള്ള ഇഡിയിലേക്ക് യോഗേഷ് എത്തുന്നതും സിബിഐയുടെ നേതൃസ്ഥാനത്ത് എത്തുന്നതും എ്ല്ലാം കേരളത്തില്‍ ചിലര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇതാണ് ഈ ഒളിച്ചുകളിക്ക് കാരണം.വിജിലന്‍സ് ഡയറക്ടറായിരിക്കെ സര്‍ക്കാരിന് അനഭിമതനായാണ് യോഗേഷ് ഗുപ്ത അഗ്‌നിരക്ഷാ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടത്. വിജിലന്‍സിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയാല്‍ യോഗേഷ് ഗുപ്തയെ കേന്ദ്ര അന്വേഷണ ഏജന്‍സികളിലേക്കുള്ള ഡിജിപിമാരുടെ എംപാനല്‍ പട്ടികയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും (ഇഡി) സിബിഐയിലും പ്രവര്‍ത്തിച്ചപ്പോഴുള്ള അന്വേഷണ മികവിന് യോഗേഷ് ഗുപ്തയെതേടി രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ പോലും എത്തിയിട്ടുണ്ട്. ഏഴു വര്‍ഷത്തോളം ഇഡിയിലുണ്ടായിരുന്നു. സിബിഐയിലും ജോലി ചെയ്തു. സിബിഐ കാലത്ത് കേതന്‍ പരേഖ് തട്ടിപ്പ് കേസ് അന്വേഷിച്ചതു യോഗേഷ് ഗുപ്തയായിരുന്നു. പല കേസുകളിലായി ആദായനികുതി വകുപ്പിലെയും കസ്റ്റംസിലെയും റെയില്‍വേയിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഇഡിയുടെ സ്‌പെഷല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച കാലത്ത് ഒട്ടേറെ വിവാദമായ കേസുകളുടെ അന്വേഷണം കയ്യിലെത്തി. ശാരദ, സീഷോര്‍, റോസ് വാലി, ബേസില്‍ ഇന്റര്‍നാഷനല്‍ തുടങ്ങിയ നിക്ഷേപ തട്ടിപ്പു കേസുകളുടെ അന്വേഷണം നടത്തി. ഗുജറാത്തിലെ ബില്‍കീസ് ബാനു കേസില്‍ പ്രതികള്‍ക്കു ശിക്ഷ നേടിക്കൊടുക്കുന്നതില്‍ അന്ന് സിബിഐ സൂപ്പര്‍വൈസിങ് എസ്പിയായിരുന്ന യോഗേഷിന്റെ അന്വേഷണം നിര്‍ണായകമായി. ഓഹരി കുംഭകോണം നടത്തിയ കേതന്‍ പരേഖിനെതിരായ കേസ് തെളിഞ്ഞതും യോഗേഷ് എസ്പിയായിരുന്ന കാലത്താണ്.

7000 കോടിയിലേറെ രൂപയാണു വിവിധ നിക്ഷേപ തട്ടിപ്പുകേസുകളില്‍നിന്നു കണ്ടുകെട്ടിയത്. റോസ് വാലി നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ 4000 ബാങ്ക് അക്കൗണ്ടുകളിലെ 10 മില്യണ്‍ ഇടപാടുകളാണു പരിശോധനയ്ക്കു വിധേയമാക്കിയത്. സാമ്പത്തിക തട്ടിപ്പുകള്‍ മാത്രമല്ല, ചിംപാന്‍സിയെയും കാണ്ടാമൃഗത്തെയും കടത്താന്‍ ശ്രമിച്ച കേസുകളും ഈ കാലയളവില്‍ അന്വേഷിച്ചു പ്രതികളെ പിടികൂടി. ആകെ 20,000 കോടി രൂപയിലേറെ തട്ടിച്ച 50ലേറെ ബാങ്ക് തട്ടിപ്പ് കേസുകളാണു കൈകാര്യം ചെയ്തത്. നിയമവിരുദ്ധ ഖനനം തടയാന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധ പിടിച്ചുപറ്റി. ഒഡീഷയിലെ നിയമവിരുദ്ധ ഖനനത്തിന് ഒരു പരിധി വരെ അറുതി വരുത്താനായി. 2011ല്‍ സ്തുത്യര്‍ഹ സേവനത്തിനു രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മെഡലും ലഭിച്ചു. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയാണ്. ഒട്ടേറെ കേസുകളില്‍ കഴിവു തെളിയിച്ച ഉദ്യോഗസ്ഥനാണ് യോഗേഷ് ഗുപ്ത എന്നതാണ് വസ്തുത.

സംസ്ഥാന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനുപിന്നാലെ യോഗേഷ് ഗുപ്ത കഴിഞ്ഞദിവസം പോലീസ് മേധാവിയെ കണ്ട് ഇക്കാര്യം സംസാരിച്ചു. ഈ മാസം അവസാനം വിരമിക്കുന്ന പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബിന് യാത്രയയപ്പ് നല്‍കുന്നതിനായി ഐപിഎസ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലാണ് അദ്ദേഹം പോലീസ് മേധാവിയെ കണ്ടതെന്നാണ് വിവരം. എന്നാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് താന്‍ സര്‍ക്കാരിന് കൈമാറിയെന്നും ഇനി ഒന്നും തനിക്ക് ചെയ്യാനാകില്ലെന്നും യോഗേഷ് ഗുപ്തയെ പോലീസ് മേധാവി അറിയിച്ചതായണ് സൂചന. ഈ സാഹചര്യത്തില്‍ യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയെയും കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് വിവരം. ഇതിനായി പലതവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും തിരക്കുകാരണം സമയം അനുവദിച്ചിരുന്നില്ല. ഇപ്പോഴും അതിന് ശ്രമിക്കുന്നതായാണ് സൂചന.

യോഗേഷ് ഗുപ്തയെ വിജിലന്‍സില്‍നിന്ന് അദ്ദേഹത്തെ മാറ്റിയതിനുപിന്നില്‍ ഒട്ടേറെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ സ്വത്ത് സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യമായിരുന്നു പ്രധാനം. ഇതുസംബന്ധിച്ച് അദ്ദേഹം നല്‍കിയ ശുപാര്‍ശ അംഗീകരിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന്റെപേരില്‍ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ കേസിന്റെ ഫയല്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടാതെ സിബിഐക്ക് കൈമാറിയതും അദ്ദേഹത്തിന് എതിരായി. ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെപേരില്‍ വിജിലന്‍സില്‍ തീര്‍പ്പാക്കാതെകിടന്ന എണ്ണൂറോളം കേസുകള്‍ തീര്‍പ്പാക്കിയതും സര്‍ക്കാരിന് പിടിച്ചില്ല. ഏതാനും പൊതുമേഖലാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെപേരില്‍ കേസെടുക്കണമെന്ന് ശുപാര്‍ശചെയ്തതും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെപേരിലുള്ള പരാതി തീര്‍പ്പാക്കിയതും യോഗേഷ് ഗുപ്തയ്ക്ക് വിനയായി എന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിവിവര റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ നിരാക്ഷേപപത്രവും (എന്‍ഒസി) ലഭിച്ചാലേ സാധാരണഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഐപിഎസ് ഉദ്യോഗസ്ഥരെ എംപാനല്‍ ചെയ്യാറുള്ളൂ. എന്നാല്‍, യോഗേഷിന്റെ കാര്യത്തില്‍ ഇതു രണ്ടും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്ഥിതിവിവര റിപ്പോര്‍ട്ടെങ്കിലും ലഭിച്ചാല്‍ എംപാനല്‍ ചെയ്യാനുള്ള നീക്കം.

സംസ്ഥാനത്തിന്റെ കൈവശമുള്ള റിപ്പോര്‍ട്ടു കേന്ദ്രത്തിനു കൈമാറുക എന്ന സാധാരണ നടപടിക്രമം മാത്രമാണിത്. അതും നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ യോഗേഷിനു കേരളത്തില്‍ തുടരേണ്ടിവരും. ഡിജിപി റാങ്കില്‍ സീനിയോറിറ്റിയുണ്ടെങ്കിലും സര്‍ക്കാരിനു താല്‍പര്യമില്ലാത്തതിനാല്‍ പോലീസ് മേധാവിയാകാനും കഴിയില്ല. സ്ഥിതിവിവര റിപ്പോര്‍ട്ട് തടഞ്ഞുവയ്ക്കുന്ന രീതി ഇനിയും ഐപിഎസ് ഉദ്യോഗസ്ഥരെ തളയ്ക്കാനുള്ള ആയുധമായി ഭാവിയിലും സര്‍ക്കാര്‍ പ്രയോഗിക്കാനും സാധ്യതയുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണതലപ്പത്താണു കേരളം യോഗേഷ് ഗുപ്തയെ അധികവും കണ്ടിട്ടുള്ളത്. സപ്ലൈകോയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു യോഗേഷ് ഗുപ്ത. പല വിവാദങ്ങളുമുണ്ടായെങ്കിലും 600 കോടിയുടെ നഷ്ടം നികത്തി സപ്ലൈകോയെ ലാഭത്തിലാക്കിയ ഭരണമികവ് അവിടെ കാഴ്ചവച്ചു. നഷ്ടത്തിന്റെ വക്കില്‍നിന്നാണു കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ (കെഎഫ്‌സി) സിഎംഡി എന്ന നിലയില്‍ ലാഭത്തിലേക്കു നയിച്ചത്. ബെവ്‌കോ സിഎംഡിയായും പ്രവര്‍ത്തിച്ചു.

കോവിഡ് പ്രതിസന്ധിയില്‍ വരുമാനം കുറഞ്ഞ ബെവ്‌കോയ്ക്ക് അധിക വരുമാനം ലഭിക്കാന്‍ ലാഭവിഹിതം വര്‍ധിപ്പിച്ച നടപടിയെടുത്തു യോഗേഷ് ഗുപ്തയാണ്. ബാറുകള്‍ക്ക് ബെവ്‌കോ മദ്യം നല്‍കുമ്പോള്‍ ഈടാക്കിയിരുന്ന ലാഭവിഹിതമാണ് ഉയര്‍ത്തിയത്. ബാറുകള്‍ സമരം തുടങ്ങിയതോടെ ചെറിയ ഇളവ് വരുത്തിയെങ്കിലും കോര്‍പറേഷന്റെ ലാഭം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. തിരുവനന്തപുരത്തും കൊല്ലത്തും എസ്പി, ട്രാഫിക്കിലും അഡ്മിനിസ്‌ട്രേഷനിലും ഇന്റലിജന്‍സിലും സായുധസേനാ ബറ്റാലിയനിലും ഐജി എന്നിവയാണ് കേരളത്തില്‍ യോഗേഷ് ഗുപ്ത വഹിച്ച മറ്റ് യൂണിഫോം പദവികള്‍. വിജിലന്‍സ് മേധാവിയായപ്പോള്‍ അഴിമതിക്കാര്‍ ഒന്നടങ്കം പെട്ടു. ഇതിനിടെയാണ് ഫയര്‍ഫോഴ്‌സിലേക്ക് മാറ്റിയത്.