ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ബൈസരണ്‍വാലിയിലെ സിപ് ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മില്‍ അള്ളാഹു അക്ബര്‍ എന്ന് ഉരുവിട്ടത് സ്വാഭാവിക പ്രതികരണമെന്ന് എന്‍ഐഎ വൃത്തങ്ങള്‍. പൊടുന്നനെ ഉണ്ടായതോ ഞെട്ടിപ്പിക്കുന്നതോ ആയ സംഭവത്തോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു അത്. ഹിന്ദുക്കള്‍ 'ഹേ റാം' എന്നുപറയുന്നത് പോലെ മുസമ്മില്‍ 'അള്ളാഹു അക്ബര്‍' എന്നുആവര്‍ത്തിക്കുകയായിരുന്നു.

മുസമ്മിലിനെ ദേശീയ അന്വേഷണ ഏജന്‍സി ചൊവ്വാഴ്ച ചോദ്യം ചെയ്തു. പഹല്‍ഗാമിലെ വിനോദസഞ്ചാരിയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണിത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഭീകരാക്രമണത്തില്‍ മുസമ്മിലിന്റെ നേരിട്ടുള്ള പങ്ക് കണ്ടെത്താനായില്ല. അതേസമയം, വെടിവെപ്പിന്റെ ശബ്ദം കേട്ട ശേഷം സിപd ലൈനിലൂടെ ടൂറിസ്റ്റിനെ കടത്തി വിട്ടത് എന്തുകൊണ്ടെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടേണ്ടതുണ്ട്.

ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ ദൃക്സാക്ഷി ഋഷി ഭട്ട് ദേശീയ മാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തലോടെയാണ് സിപ് ലൈന്‍ ഓപ്പറേറ്റര്‍ സംശയത്തിന്റെ നിഴലിലായത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടക്കുന്ന സമയത്തും സിപ്പ് ലൈനില്‍ ആളെ അയച്ചു. സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അള്ളാഹു അക്ബര്‍ എന്ന് മുസമ്മില്‍ തുടര്‍ച്ചയായി പറഞ്ഞുവെന്നും ഋഷി ഭട്ട് പറഞ്ഞിരുന്നു. മുസമ്മിലിന് ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്നാണ് സംശയം ഉയര്‍ന്നത്.

്‌നേരത്തെ ആക്രമണത്തിന് ശേഷം, സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഭാര്യക്കും മകനും മറ്റ് നാലുപേര്‍ക്കുമൊപ്പമാണ് ഋഷി ഭട്ട് പഹല്‍ഗാമിലെത്തിയത്. ഇവരെല്ലാം സിപ്ലൈനില്‍ കയറിയിരുന്നു. എന്നാല്‍ താന്‍ സിപ്ലൈനിലായിരിക്കുമ്പോള്‍ ഓപ്പറേറ്റര്‍ അള്ളാഹു അക്ബറെന്ന് മൂന്ന് തവണ ഉറക്കെ വിളിച്ചുപറഞ്ഞതായി ഋഷി ഭട്ട് പറയുന്നു. ഇതേ സമയത്താണ് വെടിയൊച്ചകളും മുഴങ്ങിക്കേട്ടത്. വെടിയൊച്ച കേട്ട് ഏകദേശം 15 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടി, ഭാര്യയെയും മകനെയും കൂട്ടി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഋഷി ഭട്ട് വെളിപ്പെടുത്തിയിരുന്നു. പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍, തന്റെ സന്തോഷനിമിഷങ്ങള്‍ക്കൊപ്പം ഒരുപറ്റം ആളുകളുടെ ജീവനുവേണ്ടിയുള്ള നിലവിളികളും തന്റെ ക്യാമറയില്‍ പതിയുന്ന കാര്യമറിയാതെ ഋഷി ഭട്ട് അവധിയോഘോഷത്തില്‍ മുഴുകിയത്. ആ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അഹമ്മദാബാദ് സ്വദേശിയായ ഋഷി ഭട്ട് തന്റെ വിനോദയാത്ര ആസ്വദിക്കുന്നതിന്റെ വീഡിയോദൃശ്യത്തിലാണ് ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പതിഞ്ഞത്. ചിരിയോടെ തന്റെ സിപ് ലൈന്‍ റൈഡ് ആസ്വദിക്കുകയാണ് ഋഷി ഭട്ട്. താഴെ നിരവധി വിനോദസഞ്ചാരികള്‍ അവിടവിടെയായി ഒറ്റയ്ക്കും സംഘമായും കാണപ്പെടുന്നുണ്ട്. പെട്ടെന്ന് ആളുകള്‍ പരിഭ്രമിച്ച് ഓടുന്നതും താഴെ വീഴുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ഭീകരാക്രമണം നടക്കുന്നിടത്ത് ഉയരത്തിലുള്ള ആകാശയാത്രയ്ക്കിടെ ഋഷിയാകട്ടെ താഴെയുള്ള ബഹളങ്ങളോ പരക്കം പാച്ചിലോ അറിയാത്ത മട്ടിലാണ്.

ഋഷിയുടെ സിപ്ലൈന്‍ യാത്ര തുടങ്ങുമ്പോള്‍ തന്നെ വെടിയൊച്ച ഉയരുന്നുണ്ട്. ആദ്യം ഇത് ആക്രമണമാണെന്ന് ഋഷി തിരിച്ചറിഞ്ഞിരുന്നില്ല. 'ഞാന്‍ എന്റെ ഭാര്യയേയും മകനേയും കൂട്ടി ഓടാനാരംഭിച്ചു. ഒരു ഭാഗത്ത് ഒരു കുഴിപോലുള്ള ഭാഗം കണ്ടു, അക്രമികള്‍ക്ക് അത് കണ്ടെത്താനാകുമായിരുന്നില്ല. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കുറച്ചുപേര്‍ അവിടെ ഒളിച്ചു, ഞങ്ങളും. എട്ടുപത്ത് മിനിറ്റിനുശേഷം വെടിവെപ്പ് അവസാനിച്ചതായി തോന്നിയതോടെ ഞങ്ങള്‍ പ്രധാന ഗേറ്റിലേക്ക് ഓടി. വെടിവെപ്പ് വീണ്ടും തുടങ്ങി. നാലഞ്ചുപേര്‍ വെടിയേറ്റുവീണു. ഏതാണ്ട് 15-16 പേര്‍ക്ക് ഞങ്ങള്‍ക്കുമുന്നില്‍ വെടി കൊണ്ടു. ഗേറ്റിലെത്തിയതോടെ ഒരു കുതിരസവാരിക്കാരന്‍ ഞങ്ങളെ അവിടെനിന്ന് രക്ഷപ്പെടാന്‍ സഹായിച്ചു', വീഡിയോയേയും അവിടെനിന്ന് രക്ഷപ്പെട്ടതിനേയും കുറിച്ച് ഋഷി എഎന്‍ഐയോട് പ്രതികരിച്ചു.


എന്നാല്‍, അപകടസൂചന കിട്ടിയപ്പോള്‍ തന്നെ മുസമ്മില്‍ സ്ഥലത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടുവെന്നും ആക്രമണത്തെ കുറിച്ച് മുന്‍കൂട്ടി അറിവില്ലായിരുന്നുവെന്നും സഹോദരന്‍ മുക്തര്‍ ആജ് തക്കിനോട് പ്രതികരിച്ചു. മുസമ്മലിന് തീവ്രവാദവുമായി ബന്ധമില്ലെന്ന് മറ്റുകുടുംബാംഗങ്ങളും പ്രതികരിച്ചു. ടൂറിസ്റ്റുകളെ സിപ് ലൈനില്‍ കടത്തിവിടുന്നതിന് മുമ്പ് ഇങ്ങനെ പറയാറുണ്ടെന്നും അതില്‍ അസ്വഭാവികതയൊന്നുമില്ലെന്നും മുസമ്മലിന്റെ പിതാവ് അബ്ദുല്‍ അസീസ് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അള്ളാഹുവിനെ സ്മരിക്കുന്നത് കശ്മീരികളുടെ രീതിയാണെന്ന് പിഡിപി വക്താവ് മുഹമ്മദ് ഇഖ്ബാല്‍ ട്രുംബൂ പറഞ്ഞു. തീവ്രവാദവുമായി ഇതിനുബന്ധമില്ലെന്നും തങ്ങളുടെ സംസ്‌കാരത്തെ കുറിച്ച് അറിയാത്തവരാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.