ലണ്ടന്‍: ഒരു 14 കാരിയേയും അമ്മയേയും വൈന്‍ കുപ്പികൊണ്ട് ആക്രമിച്ച അഫ്ഗാന്‍ അഭയാര്‍ത്ഥിക്ക് യു കെയില്‍ തുടരുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. യു കെയില്‍ എത്തി അധികം താമസിയാതെ തന്നെ, ഫ്‌ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന വ്യക്തിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതടക്കം നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. നിയമപരമായ കാരണങ്ങളാല്‍, പേരു വെളിപ്പെടുത്താന്‍ കഴിയാത്ത ഇയാളെ എ ആര്‍ എന്ന പേരിലാണ് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ഇത്രയേറെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടും ഇയാളുടെ അഭയാര്‍ത്ഥി പദവി നീക്കം ചെയ്യാനുള്ള ഹോം ഓഫീസിന്റെ ശ്രമങ്ങള്‍ ദുര്‍ബലവും വ്യര്‍ത്ഥവുമാണെന്നും കോടതി നിരീക്ഷിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഇയാള്‍ കഴിച്ചിരുന്ന മരുന്നുകള്‍ ഫലവത്തായെന്നും ഇനി ഇയാള്‍ സമൂഹത്തിന് ഒരു ഭീഷണിയാകുകയില്ലെന്നും ഇമിഗ്രേഷന്‍ ജഡ്ജ് നിരീക്ഷിച്ചു. 1999 ല്‍ ബ്രിട്ടനിലെത്തി, താലിബാനില്‍ നിന്നും ഭീഷണി നേരിടുന്നു എന്ന് അവകാശപ്പെട്ട് അഭയാര്‍ത്ഥി പദവി കരസ്ഥമാക്കിയ ഇയാളെ 2000 ല്‍ ഫ്‌ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന വ്യക്തിക്ക് നേരെ വധഭീഷണി മുഴക്കിയതിന് അറസ്റ്റ് ചെയ്തിരുന്നു.

എന്നിട്ടും, 2001 ല്‍ ഇയാള്‍ക്ക് ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിച്ചു. പിന്നീട് കുറ്റകൃത്യങ്ങളുടെ ഒരു ശ്രേണി തന്നെയായിരുന്നു ഇയാള്‍ കാഴ്ച്ച വച്ചത്. തുടര്‍ന്ന് ജയില്‍ ശിക്ഷ ലഭിച്ചെങ്കിലും മാനസികാരോഗ്യം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.