ലണ്ടന്‍: ഫ്രാന്‍സില്‍ ഒരു 14 കാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട്, ബ്രിട്ടനിലേക്ക് നാടുകടന്ന അഫ്ഗാന്‍ പൗരന്‍ ആവശ്യപ്പെടുന്നത് ഫ്രാന്‍സിലേക്ക് നാടുകടത്തരുതെന്ന്. അതിനുള്ള കാരണമായി പറയുന്നത് പാരീസിലെ ജയിലറകള്‍ വളരെ ചെറുതായിരിക്കുമെന്ന് കരുതുന്നു എന്നാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത അബ്ദുള്‍ അഹ്‌മദ്‌സായി എന്ന 36 കാരനെയാണ് ബലാത്സംഗ കുറ്റത്തിന് അഞ്ച് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചത്. ഇയാളുടെ അസാന്നിദ്ധ്യത്തിലായിരുന്നു വിധി. തിരികെ ഫ്രാന്‍സിലെത്തിയാല്‍ പുനര്‍വിചാരണയ്ക്കായി അപേക്ഷിക്കാനുള്ള അവകാശവും ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ ബ്രിട്ടനില്‍ തടവിലുള്ള ഇയാള്‍, ജയില്‍ വസ്ത്രമണിഞ്ഞ് ഒരു അഫ്ഗാന്‍ പരിഭാഷിയ്ക്കൊപ്പമാണ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. ആരെയും പീഡനത്തിന് വിധേയരാക്കരുതെന്നും, അപമാനിക്കരുതെന്നും അനുശാസിക്കുന്ന , യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 3 ഇയാള്‍ക്ക് ബാധകമാണെന്നാണ് ഇയാളുടെ അഭിഭാഷകന്‍ വാദിച്ചത്. അഹ്‌മദ്‌സി ഫ്രാന്‍സില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണെന്നും അതിനാല്‍ തന്നെ പുനര്‍ വിചാരനയ്ക്ക് ഇയാള്‍ ശ്രമിച്ചില്ലെങ്കില്‍ ഫ്രാന്‍സില്‍ എത്തിയാലുടന്‍ പാരീസിലെ ജയിലിലടക്കുമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍, ഇയാള്‍ പുനര്‍വിചാരണയ്ക്ക് ശ്രമിച്ചാല്‍ എന്ത് സംഭവിക്കുമെന്നതും പറയാനാവില്ല. മൂന്ന് ചതുരശ്ര മീറ്ററില്‍ താഴെ മാത്രം വിസ്തീര്‍ണ്ണമുള്ള മുറിയില്‍ ഇയാള്‍ അടയ്ക്കപ്പെടാനാണ് സാധ്യതയെന്നും ഇയാളുടെ അഭിഭാഷകന്‍ വാദിച്ചു. ഫ്രഞ്ച് അധികൃതരില്‍ നിന്നും ഇയാളെ തടവിലാക്കുവാന്‍ പോകുന്ന തടവറയുടെ വിവരങ്ങള്‍ വാങ്ങാന്‍ സെന്‍ട്രല്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിനോട് ആവശ്യപ്പെടണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.അതേസമയം, ആര്‍ട്ടിക്കിള്‍ 3 ഇയാള്‍ക്ക് ബാധകമാവില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.