ബ്രിസ്‌ബേന്‍: ഏറെ വിനോദ സഞ്ചാരികള്‍ എത്തുന്ന തെക്ക് കിഴക്കന്‍ ക്യൂന്‍സ്ലാന്‍ഡിലെ തീരത്ത് കൗമാരക്കാരി മരണമടഞ്ഞത് സ്രാവിന്റെ ആക്രമണത്തിലാണെന്ന് കരുതപ്പെടുന്നു. ബ്രിബീ ദ്വീപിലെ വൂറിം ബീച്ചിലായിരുന്നു ഇന്നലെ സംഭവം നടന്നത്. കടല്‍ തീരത്തു നിന്നും വെറും 100 മീറ്റര്‍ മാത്രം ദൂരെ കടലില്‍ നീന്തുന്നതിനിടയിലായിരുന്നു 17 കാരിയെ സ്രാവ് ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാരകമായ കടിയേറ്റാണ് പെണ്‍കുട്ടി മരിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

വിവരമറിഞ്ഞ്, എയര്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള അടിയന്തിര വിഭാഗം സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഏത് ഇനം സ്രാവാണ് ആക്രമിച്ചതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. വാട്ടര്‍ സ്പോര്‍ട്‌സിലും സര്‍ഫിംഗിലും ഒക്കെ താത്പര്യമുള്ളവര്‍ അധികമായി വന്നെത്തുന്ന ഒരു കടല്‍ത്തീരമാണിത്. ഡ്രോണുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇവിടെ സ്രാവുകളെ നിരീക്ഷിക്കുന്നതിനായി തയ്യാറാക്കിയിട്ടുമുണ്ട്.


2006 ല്‍ നോര്‍ത്ത് സ്റ്റാര്‍ഡ്‌ബ്രോക്ക് ദ്വീപില്‍ വെച്ച് സാറാ വിലി എന്ന 21 കാരി സ്രാവ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു ശേഷം ഗ്രെയ്റ്റര്‍ ബ്രിസ്‌ബെയ്ന്‍ മേഖലയില്‍ ആദ്യമായി നടക്കുന്ന, ഗുരുതരമായ സ്രാവ് ആക്രമണമാണിത്