ലണ്ടന്‍: ജീവനക്കാര്‍ രോഗാവധിയില്‍ പോയതിനാല്‍ റദ്ദാക്കപ്പെട്ട വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ഇരുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധി. 220 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികള്‍ നല്‍കിയ കേസിലാണ് ആയിരക്കണക്കിന് ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന വിധി ഉണ്ടായിരിക്കുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് യാത്രക്കാര്‍ ഇത്തരത്തിലുള്ള സാഹചര്യം അനുഭവിക്കേണ്ടതായി വന്നിട്ടിണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഈ സുപ്രധാന വിധി ഉണ്ടായത്.

ജീവനക്കാരുടെ രോഗം മൂലം യാത്ര റദ്ദാക്കുകയും പകരം സംവിധാനം ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്ത ബ്രിട്ടീഷ് എയര്‍വേയ്‌സിനെതിരെയായിരുന്നു ദമ്പതികള്‍ കേസ് നല്‍കിയത്. ഇത് അസാധാരണമായ സാഹചര്യമായിരുന്നു എന്നും, തങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറമായിരുന്നു എന്നുമായിരുന്നു ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വാദം. അത്തരം സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം നല്‍കുവാന്‍ തങ്ങള്‍ക്ക് ബാദ്ധ്യത ഇല്ലെന്നും അവര്‍ വാദിച്ചു.

എന്നാല്‍, രോഗം ഒരു അസാധാരണ സാഹചര്യം അല്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, എയര്‍ലൈന്‍സ്, നഷ്ടപരിഹാരം നല്‍കാന്‍ ബാദ്ധ്യസ്ഥരാണെന്നും വ്യക്തമാക്കി. പൈലറ്റിനു തന്നെ രോഗം വന്നാല്‍ പോലും അത് അസാധാരണ സാഹചര്യമായി കാണാനാവില്ല എന്നും കോറ്റതി വ്യക്തമാക്കി. വിവിധ കാരണങ്ങളാല്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അസാധാരണ സാഹചര്യമല്ലെന്ന് വ്യക്തമാക്കീയ കോടതി, അതെല്ലാം എയര്‍ലൈനിന്റെ പൃവര്‍ത്തനത്തില്‍ സാധാരണമാണെന്നും ചൂണ്ടിക്കാണിച്ചു.

ലണ്ടനില്‍ നിന്നും മിലാനിലേക്കുള്ള യാത്രയിലായിരുന്നു കെന്നെത്ത്- ലിന്‍ഡ ദമ്പതികള്‍ക്ക് ദുര്യനുഭവം ഉണ്ടായത്. അവര്‍ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനത്തിലെ പൈലറ്റിന് രോഗബാധ ഉണ്ടായതു മൂലം വിമാനം റദ്ദ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ടര മണിക്കൂര്‍ വൈകിയാണ് അവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞത്. ഇതിനുള്ള നഷ്ടപരിഹാരമായ 220 പൗണ്ട് നല്‍കാന്‍ ബ്രിട്ടീഷ് എയര്‍ലൈന്‍സ് തയ്യാറാകാതെ വന്നതോടെയായിരുന്നു അവര്‍ കോടതിയെ സമീപിച്ചത്.

കീഴ്ക്ക്കോടതികള്‍ ബ്രിട്ടീഷ് എയര്‍ലൈന്‍സിന്റെ വാദമായിരുന്നു അംഗീകരിച്ചതെങ്കിലും, അപ്പീല്‍ കോടതി ദമ്പതികള്‍ക്ക് അനുകൂലമായിട്ടായിരുന്നു വിധിച്ചത്. ഇതിനെതിരെ ആയിരുന്നു ബ്രിട്ടീഷ് എയര്‍ലൈന്‍സ് സുപ്രീം കോടതിയെ സമീപിച്ചത്. അഞ്ച് സുപ്രീം കോടതി ജഡ്ജുമാര്‍ ഏകകണ്‌ഠേന ആയിരുന്നു ബ്രിട്ടീഷ് എയര്‍ലൈന്‍സിന്റെ അപ്പീല്‍ തള്ളിയത്. ഏതായാലും കേസ് രാജ്യത്തെ പരമോന്നത കോടതിയില്‍ എത്തിക്കാനുള്ള എയര്‍ലൈന്‍സിന്റെ ശ്രമങ്ങള്‍ കാരണം കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവന്നിരിക്കുന്നു എന്നായിരുന്നു ദമ്പതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. വിധിയില്‍ നിരാശയുണ്ടെന്നും എന്നിരുന്നാലും കോടതി വിധി മാനിക്കുമെന്നും എയര്‍ലൈന്‍സും വ്യക്തമാക്കി.