ലണ്ടന്‍: ലണ്ടനിലെ സെലിബ്രിറ്റി ഹോട്ട്‌സ്‌പോട്ട് ആയ ചില്‍ടേണ്‍ ഫയര്‍ ഹൗസിലായിരുന്നു ഇന്നലെ അഗ്‌നിബാധയുണ്ടായത്. ആ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്ന 100 ഓളം പേരെ ഒഴിപ്പിച്ചതായി അഗ്‌നിശമന സേന വെളിപ്പെടുത്തി. ഗ്രൗണ്ട് ഫ്‌ലോര്‍ മുതല്‍ മേല്‍ക്കൂരവരെ തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകദേശം 125 അഗ്‌നിശമന സൈനികരും ഇരുപതോളം ഫയര്‍ എഞ്ചിനുകളും സംഭവസ്ഥലത്തെത്തി.

എമര്‍ജന്‍സി വിഭാഗം എത്തുന്നതിനു മുന്‍പ് തന്നെ നൂറോളം പേരെ ഹോട്ടലില്‍ നിന്നും മാറ്റി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചിരുന്നു. ഇതിന്റെ താഴത്തെ നിലയില്‍ ഒരു റെസ്റ്റോറന്റും പ്രവര്‍ത്തിക്കുന്നുണ്ട്. വാലന്റൈന്‍സ് ദിന അത്താഴം വിളമ്പുന്നതിന് തൊട്ടു മുന്‍പായാണ് അഗ്‌നിബാധയുണ്ടായത്. മേല്‍ക്കൂരയില്‍ ഉണ്ടായിരുന്ന പ്ലാന്റ് റൂമിനും തീപിടിച്ചു. ഒരു രാത്രിക്ക് 5000 പൗണ്ട് വരെ വാടക ഈടാക്കുന്ന ആഡംബര മുറികള്‍ ഉള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലാണിത്.

താഴത്തെ നിലയില്‍ നിന്നും മേല്‍ക്കൂരവരെ നീളുന്ന ഡക്റ്റിംഗിലായിരുന്നു തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ അറിവായിട്ടില്ല.അതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.