സ്റ്റാഫോര്‍ഡ്‌ഷെയര്‍: മാനസിക പ്രശ്നങ്ങളാല്‍ വലയുന്ന 63 കാരിയായ മകള്‍ തന്റെ 91 കാരിയായ അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചതിന് ശേഷം കിടപ്പുമുറിയിലെ ജനലിലൂടെ പുറത്തേക്ക് ചാടി ആത്മഹത്യ ചെയ്തതായി ഒരു ഇന്‍ക്വെസ്റ്റില്‍ വെളിപ്പെടുത്തി. കരേന്‍ വില്‍ഷോ എന്ന 63 കാരിയാണ് അമ്മ ജോയ്‌സി വില്‍ഷോയെ കൊന്നത്. ഒന്നിലധികം തവണ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം നടത്തിയത്. 2023 ഡിസംബര്‍ 31 ന് സ്റ്റഫോര്‍ഡ്ഷയറിലെ ചീഡില്‍ ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്.

തന്റെ ഫിഷിംഗ് ട്രിപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ കരേന്റെ ഭര്‍ത്താവ് റാല്‍ഫ് ഹാരിസണ്‍ ആണ് അപ്പാര്‍ട്ട്‌മെന്റിന്റെ നടുമുറ്റത്ത് ഗുരുതരമായ പരിക്കുകളോടെ കിടക്കുന്ന കരേനെ കണ്ടെത്തിയത്. പാരാമെഡിക്സും ഡോക്ടര്‍മാരും സ്ഥലത്തെത്തിയെങ്കിലും യുവതിയും അമ്മയും മരണത്തിന് കീഴടങ്ങുകയായിരുന്നു. നോര്‍ത്ത് സ്റ്റഫോര്‍ഡ്ഷയര്‍ കൊറോണര്‍ കോടതിയിലാണ് ഇന്‍ക്വെസ്റ്റ് നടക്കുന്നത്. ജോയ്‌സിയുടെ മരണം കൊലപാതകമാണെന്നും കരേന്റേത് ആത്മഹത്യയാണെന്നും ഏരിയ കൊറോണര്‍ വിധിച്ചു.