ഹീത്രു: വിമാനയാത്രയ്ക്കിടെ മദ്യപിച്ച് ലക്കുകെട്ട് തൊട്ടടുത്തിരുന്ന കുടുംബത്തിനു മേല്‍ ഛര്‍ദ്ദിച്ച് അലങ്കോലമുണ്ടാക്കിയ സ്ത്രീയെ കാലിഫോര്‍ണിയയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ആഗസ്റ്റ് 12 ന് ഹീത്രൂവില്‍ നിന്നും സാന്‍ ഡിയാഗോയിലേക്ക് യാത്രയായ വിമാനത്തിലായിരുന്നു സംഭവം നടന്നത്. പൈലറ്റ് വിവരം നല്‍കിയതനൂസരിച്ച് വിമാനത്താവളത്തില്‍ കാത്തുനിന്ന് എഫ് ബി ഐ ഉദ്യോഗസ്ഥരാണ് കാലിഫോര്‍ണിയയില്‍ വിമാനം ഇറങ്ങിയ ഉടനെ പ്രശ്നമുണ്ടാക്കിയ യാത്രക്കാരിയെ അറസ്റ്റ് ചെയ്തത്. നരകത്തില്‍ നിന്നുള്ള യാത്രക്കാരി എന്നാണ് സഹയാത്രികര്‍ അവരെ വിശേഷിപ്പിച്ചത്.

വിമാന ജീവനക്കാരും മറ്റ് യാത്രക്കാരും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. തന്റെ ജന്മദിനമായതിനാല്‍ അല്പം മദ്യപിച്ചു എന്നാണ് യാത്രക്കാരി അവകാശപ്പെട്ടതെങ്കിലും, അവര്‍ മദ്യപിച്ച് ലക്ക് കെട്ട നിലയിലായിരുന്നു എന്നാണ് മറ്റ് യാത്രക്കാര്‍ പറഞ്ഞത്. തൊട്ടടുത്ത സീറ്റിലിരുന്ന ദമ്പതിമാര്‍ക്കും അവരുടെ മകള്‍ക്കും നേരെ ആക്ഷേപ വാക്യങ്ങള്‍ ഉരുവിട്ടുകൊണ്ടായിരുന്നു അവര്‍ ശല്യം ചെയ്യാന്‍ ആരംഭിച്ചത്. അതിനോടൊപ്പം കൈയ്യിലെ കുപ്പിയില്‍ നിന്നും മദ്യം കഴിക്കുന്നുമുണ്ടായിരുന്നു.

ഛര്‍ദ്ധിച്ചതിനു ശേഷം, വിമാനത്തിന്റെ ഇടനാഴിയിലൂടെ ഉറയ്ക്കാത്ത കാലടികളുമായി ശുചിമുറിയില്‍ പോയി തിരികെ എത്തിയ ഇവര്‍ വീണ്ടും ശല്യം തുടര്‍ന്നപ്പോള്‍, തൊട്ടടുത്ത സീറ്റിലിരുന്ന കുടുംബത്തെ ജീവനക്കാര്‍ മറ്റൊരു സീറ്റിലേക്ക് മാറ്റി. തുടര്‍ന്ന് ജീവനക്കാര്‍ കോക്ക്പിറ്റുമായി ബന്ധപ്പെട്ട് വിവരം ക്യാപ്റ്റനെ അറിയിക്കുകയായിരുന്നു. അവര്‍ക്ക് കൂടുതല്‍ മദ്യം നല്‍കുന്നത് ക്യാപ്റ്റന്‍ വിലക്കുകയും ചെയ്തു.