ദുബായ്: ഈദ്-അല്‍-ഫിത്വറിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ നല്‍കാന്‍ ഉത്തരവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും. പെരുന്നാളിന് ജീവനക്കാര്‍ക്ക് നേരത്തെ തന്നെ ഒരുങ്ങാനും കുടുംബങ്ങള്‍ക്ക് ആശ്വാസമേകാനും മാര്‍ച്ച് 17നു തന്നെ ശമ്പളം നല്‍കണമെന്നാണ് ഷെയ്ഖ് അറിയിച്ചിരിക്കുന്നത്.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി പൊതുമേഖലയിലും, സ്വകാര്യമേഖലയിലുമുള്ള ജീവനക്കാര്‍ക്ക് ദുബായ് സര്‍ക്കാര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ജീവനക്കാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള ദുബായ് സര്‍ക്കാരിന്റെ തുടര്‍ച്ചായ ശ്രമങ്ങളുടെ ഭാഗമാണിത്.

എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 19 മുതല്‍ 22 വരെ അവധിയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് സ്ഥിരീകരിച്ചു. മാര്‍ച്ച് 23ന് ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കും. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് മാര്‍ച്ച് 19 മുതല്‍ 21 വരെയാണ് അവധി. റമദാന്‍ 30 ദിവസത്തേക്ക് നീണ്ടുപോയാല്‍, മാര്‍ച്ച് 22 വരേക്ക് സ്വകാര്യമേഖലക്കും അവധിയായിരിക്കും. അവശ്യ സര്‍വീസുകളുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.