മനില: മധ്യ ഫിലിപ്പീന്‍സിലെ സെബൂ മേഖലയില്‍ ചൊവ്വാഴ്ച രാത്രി ഉണ്ടായ ശക്തമായ ഭൂകമ്പം ദുരന്തത്തിലേക്ക് വഴിമാറി. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നുവീണു.

ഇതുവരെ 30ലേറെ പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. സെബു പ്രവിശ്യ ഭരണകൂടം നല്‍കിയ വിവരങ്ങള്‍ പ്രകാരം, നാല് കെട്ടിടങ്ങളും ആറ് പാലങ്ങളും പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ടവരാണ് മരിച്ചവരില്‍ പലരും. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.