ലണ്ടന്‍: ലോകമാകെ വിമാനത്താവളങ്ങളെ പ്രതിസന്ധിയിലാക്കിയ സൈബര്‍ ആക്രമണം ക്രിമിനലുകള്‍ റാന്‍സംവെയര്‍ ഉപയോഗിച്ച് നടത്തിയതാണെന്ന് യൂറോപ്യന്‍ യൂണിയന്റെ സൈബര്‍ സുരക്ഷാ ഏജന്‍സി പറയുന്നു. പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ യൂറോപ്പിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ചിലത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഠിന പരിശ്രമത്തിലാണ്. ഓട്ടോമാറ്റിക് ചെക്ക് ഇന്‍ ആന്‍ഡ് ബോര്‍ഡിംഗ് സോസ്റ്റ്വെയറാണ് വെള്ളിയാഴ്ച ഹാക്കര്‍മാരുടെ ആക്രമണത്തിനിരയായത്.

ചില അപകടകാരികളായ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാണ് ഓട്ടോമാറ്റിക് ചെക്ക് - ഇന്‍ സിസ്റ്റം തകര്‍ക്കാന്‍ ക്രിമിനലുകല്‍ ശ്രമിച്ചതെന്ന് യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ സൈബര്‍ സെക്യൂരിറ്റി അറിയിച്ചു. അവരു ഉപയോഗിച്ച റാന്‍സംവെയര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം വിവിധ രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളും അന്വേഷിക്കുന്നുണ്ട് എന്നും ഏജന്‍സി അറിയിച്ചതായി റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാണ് ഇതിന് പുറകില്‍ എന്നത് ഇതുവരെ അറിവായിട്ടില്ല. എന്നാല്‍, ക്രിമിനലുകള്‍ ഇത്തരത്തില്‍ ഹാക്കിംഗ് നടത്തി പണം ബിറ്റ് കോയിന്‍ ആയി ആവശ്യപ്പെടുന്ന സംഭവങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്.