ലണ്ടന്‍: മഹാരോഗങ്ങളും അതുമൂലമുള്ള മരണങ്ങളും പെരുകിയതോടെ ആറ് രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിന് പോകുന്ന ബ്രിട്ടീഷുകാര്‍ക്ക് മുന്നറിയിപ്പുമായി ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ് (എഫ് സി ഡി ഒ) രംഗത്തെത്തി. മെത്തനോള്‍ വിഷബാധയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് എഫ് സി ഡി ഒ എട്ട് രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുമുണ്ട്. വിഷബാധയുമായി ബന്ധപ്പെട്ട കേസുകള്‍ ഇവിടങ്ങളില്‍ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടതിന് പുറകെയാണിത്. മങ്ങുന്ന കാഴ്ച ഉള്‍പ്പടെയുള്ള മെത്തനോള്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ ഗൗരവത്തില്‍ എടുക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

മെത്തനോള്‍ വിഷബാധയുമായി ബന്ധപ്പെട്ട് പുതിയതായി മുന്നറിയിപ്പ് നല്‍കിയ ഇടങ്ങളില്‍ ബ്രിട്ടീഷുകാര്‍ ധാരാളമായി പോകാന്‍ ആഗ്രഹിക്കുന്ന ജപ്പാനും മെക്സിക്കോയും ഉള്‍പ്പെടുന്നു. തായ്ലാന്‍ഡ്, ലാവോസ്, വിയറ്റ്‌നാം തുടങ്ങിയ പല രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ തന്നെ ഈ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. സാധാരണയായി ആന്റിഫ്രീസുകളിലും പെയിന്റ് തിന്നറുകളിലും ഉപയോഗിക്കുന്ന വ്യാവസായിക രാസപദാര്‍ത്ഥമാണ് മെത്തനോള്‍.

ചില രാജ്യങ്ങളില്‍ ഇവ സ്പിരിറ്റ് അടിസ്ഥിത പാനീയങ്ങളും കോക്ക്‌ടെയിലുകളൂം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍, മെത്തനോള്‍ ചെറിയ അളവിലാണെങ്കില്‍ പോലും കഴിച്ചു കഴിഞ്ഞാല്‍ അത് 12 മുതല്‍ 48 മണിക്കൂറുകള്‍ക്കുള്ളില്‍ അന്ധതയ്ക്കോ മരണത്തിനു വരെയോ കാരണമായേക്കാം. പ്രത്യേകിച്ച് രുചിയോ ഗന്ധമോ ഇല്ലാത്ത വസ്തുവായതിനാല്‍ പാനീയത്തില്‍ ഇത് ചേര്‍ത്തിട്ടുണ്ടോ എന്ന് പെട്ടെന്ന് കണ്ടെത്താനും കഴിയില്ല.