ലണ്ടന്‍: ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് പ്രതിമ പെയിന്റടിച്ച് വികൃതമാക്കിയത്. രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് കീഴില്‍ 'ഗാന്ധി ഹിന്ദുസ്ഥാനി ടെററിസ്റ്റ്', 'ടെററിസ്റ്റ്' തുടങ്ങിയ വിദ്വേഷ കുറിപ്പുകളാണ് ആക്രമികള്‍ എഴുതിയത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമീഷന്‍ ശക്തമായി അപലപിച്ചു. അഹിംസ ആശയത്തിനെതിരായ ക്രൂരമായ ആക്രമണമാണിതെന്നും അധികാരികളോട് നടപടിക്കായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹൈക്കമീഷന്‍ എക്‌സില്‍ കുറിച്ചു. പ്രതിമ വികൃതമാക്കിയ സംഭവം ഹൈക്കമീഷന്‍ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയരീതിയിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും ഹൈക്കമീഷന്‍ അറിയിച്ചു.

പോളിഷ് കലാകാരിയായ ഫ്രെഡ ബ്രില്യന്റ് ആണ് ലണ്ടനിലെ ബ്ലൂംസ്ബറിയിലെ ടാവിസ്റ്റോക്ക് സക്വയറിലെ ഗാന്ധി പ്രതിമ നിര്‍മിച്ചത്. 1968ല്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോള്‍ഡ് വില്‍സണ്‍ ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ലണ്ടനില്‍ നിയമ വിദ്യാര്‍ഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്. എല്ലാ വര്‍ഷവും ഗാന്ധിജയന്തി ദിനത്തില്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താറുണ്ട്.