ഗാസ സിറ്റി: ഗാസയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷണപാക്കറ്റ് തലയില്‍ വീണ് 15-കാരന് ദാരുണാന്ത്യം. മധ്യ ഗാസയിലെ നസ്രത്തിലെ മുഹമ്മദ് ഈദ് എന്ന കുട്ടിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന് സഹായ പാക്കറ്റുകള്‍ താഴേക്കിടുമ്പോള്‍ അത് എടുക്കാന്‍ ഓടിചെല്ലവേയാണ് അപകടം. ഇതിന് മുമ്പും ഇത്തരം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ ഉപരോധത്തെ തുടര്‍ന്ന കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്ന ഗസ്സയില്‍ പട്ടിണി മൂലം 217 പേരാണ് മരിച്ചത്. അതില്‍ 100 പേര്‍ കുട്ടികളാണ്. ഭക്ഷണവിതരണ കേന്ദ്രത്തില്‍ കാത്തുനിന്ന 21 പേര്‍ അടക്കം 39 പേര്‍ ഇന്നലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 491 പേര്‍ക്ക് പരിക്കേറ്റു.

10 ലക്ഷത്തോളം ഫലസ്തീനികളെ ബലമായി കുടിയൊഴിപ്പിച്ച് ഗസ്സ പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കം ചര്‍ച്ച ചെയ്യാനായി യുഎന്‍ സുരക്ഷാ സമിതി അടിയന്തര യോഗം ചേരുന്നുണ്ട്. ഇസ്രായേല്‍ നീക്കത്തിനെതിരെ ലോകവ്യാപകമായി വലിയ പ്രതിഷേധമുയരുന്നുണ്ട്. ബ്യൂണസ് അയേഴ്സ്, ലണ്ടന്‍, ഇസ്താംബൂള്‍ തുടങ്ങിയ നഗരങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.