ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ ജ്വല്ലറി കൊള്ളയടിക്കല്‍ പതിവാകുന്നതായി റിപ്പോര്‍ട്ട്. പല ജ്വല്ലറികളില്‍ നിന്നും ആയിരക്കണക്കിന് പൗണ്ട് വില വരുന്ന ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെറും ഒരാഴ്ച്ച കാലത്തെ ഇടവേളയിലായിരുന്നു കൊള്ളസംഘങ്ങള്‍ നൈറ്റ്‌സ്ബ്രിഡ്ജ്, റിച്ച്‌മോണ്ട്, ഷ്‌പേര്‍ഡ്‌സ് ബുഷ് എന്നിവിടങ്ങളിലെ ജ്വല്ലറി ഷോപ്പുകള്‍ കൊള്ളയടിച്ചത്. ജന്നല്‍ ചില്ലുകള്‍ തള്ളിത്തകര്‍ത്തും, വാതില്‍ എസ് യു വികള്‍ കൊണ്ട് ഇടിച്ചു തകര്‍ത്തും, കടകള്‍ക്ക് മുന്നിലെ ചില്ല് ജന്നലിലൂടെ മോട്ടോര്‍ബൈക്ക് ഇടിച്ചു കേറ്റിയുമൊക്കെയാണ് കൊള്ള നടത്തിയിരിക്കുന്നത്.

അതേസമയം, ലണ്ടന്‍ ഡയമണ്ട് ഡിസ്ട്രിക്റ്റ്, ഹാറ്റണ്‍ ഗാര്‍ഡനിലെ കടകളില്‍ ആരും റോളക്‌സ് വാച്ചുകളോ വിലകൂടിയ ആഭരണങ്ങളോ മോഷ്ടിക്കാന്‍ മടിക്കുന്നു എന്നതാണ് അദ്ഭുതകരമായ ഒരു കാര്യം. ഏകദേശം മുന്നൂറോളം ജ്വല്ലറികളും 70 മറ്റ് ഷോപ്പുകളുമുള്ള ഇവിടെ കൊള്ളക്കാര്‍ക്ക് വന്‍ നിധിയാണ് ഉള്ളത്. എന്നാല്‍, 2015 ല്‍ ആറോളം പേര്‍ ചേര്‍ന്ന് 25 മില്യന്‍ പൗണ്ട് വിലവരുന്ന സ്വര്‍ണ്ണവും ആഭരണവുമൊക്കെ ഒരു സേഫ്റ്റി ഡെപ്പോസിറ്റ് കമ്പനിയില്‍ നിന്നും മോഷ്ടിച്ച ഒരു സംഭവം മാത്രമാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ബ്രിട്ടീഷ് ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന, ക്ലെര്‍ക്കെന്‍വെല്‍ ക്രൈം സിന്‍ഡിക്കേറ്റിന്റെ തലവനായ ടെറി ആഡംസ് എന്ന അധോലോക രാജാവിന്റേയും അയാളുടെ സംഘത്തിന്റെയും സാന്നിദ്ധ്യമാണ് ഇവിടെ നിന്നും കൊള്ളക്കാരെ അകറ്റി നിര്‍ത്തുന്നത് എന്നാണ് പൊതുവേയുള്ള സംസാരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹേറ്റണ്‍ ഗാര്‍ഡന്‍ നിയന്ത്രിക്കുന്നത് ടെറി, ടോമി, പാട്രിക് എന്നീ മൂന്ന് സഹോദരന്മാരാണ്. ഇവരുമായി ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ചെറു കൊള്ളസംഘങ്ങള്‍ ഈ പ്രദേശത്തേക്ക് വരാത്തത് എന്നാണ് വര്‍ഷങ്ങളോളം ഹേറ്റണ്‍ ഗാര്‍ഡനില്‍ ജോലി ചെയ്ത ഒരു വ്യക്തി പറയുന്നത്.