ടെന്നസി: ടെന്നസിലെ ടുള്ളഹോമയില്‍ ഞായറാഴ്ച ഉച്ച തിരിഞ്ഞ് ഡി ഹാവിലാന്‍ഡ് കാനഡ ഡി എച്ച് സി. 6 എന്ന ട്വിന്‍ ഓട്ടര്‍ വിമാനം തകര്‍ന്ന് വീണ് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ടുള്ളഹോമയിലെ പ്രാദേശിക വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് ഏറെ താമസിയാതെയാണ് വിമാനം തകര്‍ന്നതെന്നാണ് എഫ് എ എ പറയുന്നത്. ചിറകും മുന്‍ഭാഗവും തകര്‍ന്ന നിലയിലുള്ള വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും മരണം സംഭവിച്ചിട്ടില്ല. ഇരുപതോളം പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. നിസാര പരിക്കുകള്‍ പറ്റിയവര്‍ക്ക് സംഭവ സ്ഥലത്ത് വെച്ചു തന്നെ ചികിത്സ നല്‍കി പറഞ്ഞു വിടുകയായിരുന്നു.