കലിഫോര്‍ണിയ: ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കു സമീപം തോക്കുകളുമായി എത്തിയ ഒരാളെ പോലിസ് പിടികൂടി. ലാസ് വേഗസ് സ്വദേശിയായ 49 കാരന്‍ വെം മില്ലറാണ് അറസ്റ്റിലായത്. കറുത്ത എസ്യുവില്‍ റാലി നടക്കുന്ന വേദിക്കു സമീപം എത്തിയ ഇയാളെ ചെക്ക്‌പോയിന്റില്‍ തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കല്‍ നിന്ന് രണ്ടു തോക്കുകള്‍ കണ്ടെടുത്തത്. പോലിസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം ഈ സംഭവം ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷയെ ബാധിച്ചില്ലെന്ന് സുരക്ഷേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വധശ്രമത്തിന് പിന്നാലെ കനത്ത സുരക്ഷയാണ് ഡൊണാള്‍ഡ് ട്രംപിന് ഒരുക്കുന്നത്. ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായിരുന്നു. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വെടിയുതിര്‍ത്തത്. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയില്‍ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി.

വെടിയുതിര്‍ത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്‌സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വധിച്ചു. സെപ്റ്റംബറില്‍ ഡോണള്‍ഡ് ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ വെടിയുതിര്‍ത്ത പ്രതി ഹവായ് സ്വദേശിയായ റയന്‍ വെസ്ലി റൗത്ത് (58)യെ പിടികൂടിയിരുന്നു.