ലണ്ടന്‍: പ്രശസ്ത നടന്‍ മാത്യു പെറിയുടെ മരണത്തിന് കാരണമായ കെറ്റമൈന്‍ അദ്ദേഹത്തിന് വിറ്റത് താനാണെന്ന് സമ്മതിച്ച വനിതയ്ക്ക് കോടതി 15 വര്‍ഷത്തെ തടവ് വിധിച്ചു. ഉപഭോക്താക്കള്‍ക്കിടയില്‍ കെറ്റമൈന്‍ ക്യൂന്‍ എന്നറിയപ്പെടുന്ന ജസ്വീന്‍ സാംഗയെ 2023 ല്‍ 'ഫ്രണ്ട്‌സ്' താരം അമിതമായ അളവില്‍ മയക്കുമരുന്ന് കഴിച്ചതിനെ തുടര്‍ന്നുണ്ടായ മരണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളിലാണ് ശിക്ഷിച്ചിരിക്കുന്നത്. 2024 ല്‍ അറസ്റ്റിലായതിന് ശേഷം ഇവര്‍ കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്.

ആളുകള്‍ക്ക് ദൂഷ്യങ്ങള്‍ ഉണ്ടാക്കുന്ന മയക്കുമരുന്നുകള്‍ വില്‍ക്കുന്ന ഒരു വ്യാപാരിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചത്. പെറിയുടെ മരണത്തിനിടയാക്കിയ മരുന്ന് വിറ്റത് താനാണെന്ന് തിരിച്ചറിഞ്ഞിട്ടും, യാതൊരു മടിയുമില്ലാതെ ഇവര്‍ മരുന്ന് വില്പന തുടര്‍ന്നു വന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. 2023 ഒക്ടോബര്‍ 28 ന് പെറിയ അദ്ദേഹത്തിന്റെ പസഫിക് പാലിസേഡ്‌സ് ഹോമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീടുള്ള പരിശോധനയില്‍ അദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു.