റിയാദ്: ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യയും യുഎഇയും. ഇതിനായി ഖത്തറും ഈജിപ്തും അമേരിക്കയും ചേർന്ന് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും തടവുകാരെ മോചിപ്പിക്കുന്നതിനുമുള്ള ആഹ്വാനം ആവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ബുധനാഴ്ചയാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമഫലമായി ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനികളെ മോചിപ്പിക്കുന്നതിനും പകരമായി ഗസ്സയിലെ 50 തടവുകാരെ മോചിപ്പിക്കാനും ഉപരോധിച്ച മേഖലകളിലേക്ക് മാനുഷിക സഹായം എത്തിക്കാനും ഇസ്രയേൽ ഭരണകൂടവും ഹമാസും നാല് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചത്.

ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിന് ഇസ്രയേലും ഹമാസും അംഗീകാരം നൽകിയതിനെ യുഎഇയും സ്വാഗതം ചെയ്തിരുന്നു. നാലു ദിവസത്തെ താൽക്കാലിക വെടിനിർത്തലിനും തടവുകാരെ കൈമാറാനും മാനുഷിക സഹായം എത്തിക്കാനും തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.