ന്യൂഡല്‍ഹി: മ്യാന്‍മറില്‍ ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ഭൂചലനം. മണ്ഡലെയ് മേഖലയിലെ ചെറുനഗരമായ മെയ്ക്തിലയ്ക്ക് അടുത്ത് 5.5 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

മാര്‍ച്ച് 28 ന് മ്യാന്‍മറിനെ തകര്‍ത്ത 7.7 തീവ്രതയുള്ള ഭൂചലനത്തിന് ശേഷമുള്ള ശക്തമായ തുടര്‍ചലനങ്ങളില്‍ ഒന്നാണിത്. തലസ്ഥാനമായ നെയ്പിട്വാവിനും രണ്ടാമത്തെ വലിയ നഗരമായ മണ്ഡലെയ്ക്കും ഇടയ്ക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

വെള്ളിയാഴ്ചയും 4.1 തീവ്രതയുളള ഭൂകമ്പവും രേഖപ്പെടുത്തിയിരുന്നു. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. മ്യാന്‍മറില്‍ മാര്‍ച്ചിലുണ്ടായ ഭൂചലനത്തില്‍ മൂവായിരത്തിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 3408 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.