- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്തൊരു വിധി ഇത്..'; ഇറാനിലെ പൊതുയിടങ്ങളിൽ 'വളർത്തുനായ'യുമായി നടക്കാൻ ഇറങ്ങുന്നതിനുള്ള നിരോധനം; കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് ഭരണകൂടം; നിയമം ലംഘിച്ചാൽ കടുത്ത നടപടി!
ടെഹ്‌റാൻ: ഇറാനിൽ പൊതുയിടങ്ങളിൽ വളർത്തു നായ്‌ക്കളെ നടത്തിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം കൂടുതൽ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. ഇപ്പോൾ ഇരുപതിലധികം നഗരങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷയും, ആരോഗ്യവും കണക്കിലെടുത്താണ് ഈ പുതിയ തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രാജ്യത്ത് ജൂൺ ആറ് മുതലാണ് നിരോധനം പ്രാബല്യത്തിൽ വന്നത്.
അതേസമയം, ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ 2019ലാണ് ആദ്യ നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് അനേകം പേർ നിരോധനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവിൽ ഉണ്ട്. നായയെ നടത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങളൊന്നും പാസാക്കിയിട്ടില്ലെങ്കിലും പ്രാദേശിക നിർദ്ദേശങ്ങളിലൂടെയും പോലീസ് ഉത്തരവുകളിലൂടെയുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
സാമൂഹിക ക്രമം നടപ്പിലാക്കുന്നതിനും രാജ്യത്തിന്റെ ഔദ്യോഗിക മതമായ ഷിയ ഇസ്ളാം ഉയർത്തിപ്പിക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയതെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നായ്‌ക്കളെ പരിപാലിക്കുന്നതും അവയുടെ ഉമിനീരുമായി സമ്പർക്കമുണ്ടാവുന്നതും അശുദ്ധിയാണെന്നാണ് പല മതപണ്ഡിതന്മാരും വിശ്വസിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിനെതിരായുള്ള നിരോധനമാണിതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
പാർക്കുകളിലും പൊതു ഇടങ്ങളിലും നായ്ക്കളെ നടത്തിക്കുകയോ വാഹനങ്ങളിൽ കൊണ്ടുപോകുകയോ ചെയ്യുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് വടക്കുപടിഞ്ഞാറൻ ഇറാനിലെ അർദാബിൽ പ്രവിശ്യയിലെ പബ്ലിക് പ്രോസിക്യൂട്ടർ മൊസാഫർ റെസായി വ്യക്തമാക്കി.