ന്യൂയോര്‍ക്ക്: അതിശക്തമായ ശീതക്കാറ്റിനെ തുടര്‍ന്ന് യുഎസിലുടനീളം 1,800-ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശക്തമായ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഒട്ടേറെ സര്‍വീസുകള്‍ വൈകുകയും ചെയ്തു. 1,802 വിമാനങ്ങള്‍ റദ്ദാക്കുകയും 22,349 വിമാനങ്ങള്‍ വൈകുകയും ചെയ്തതായി വിമാന ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ് അവേയറിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

തിരക്കേറിയ അവധിക്കാലത്ത് സര്‍വീസുകള്‍ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി. അതിശക്തമായ മഞ്ഞു വീഴ്ച ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിമാന യാത്രയേയും റോഡ് യാത്രയേയും മഞ്ഞ് വീഴ്ച സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ജെറ്റ്ബ്ലൂ എയര്‍വേയ്‌സ് തുടങ്ങിയ വിമാനക്കമ്പനികള്‍ യാത്രാതടസ്സം നേരിട്ട യാത്രക്കാര്‍ക്ക് ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളം, നെവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളം, ലാഗ്വാര്‍ഡിയ വിമാനത്താവളം എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളെയാണ് ശീതക്കാറ്റ് കാര്യമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ മഞ്ഞുവീഴ്ച ശക്തമാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നു. ചില പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ വരെ റോഡുമാര്‍ഗം യാത്ര ചെയ്യുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടുത്ത ശീതക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കെ ആളുകള്‍ യാത്രകള്‍ മാറ്റിവയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.