ബര്‍ലിന്‍: 100 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം മകളുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. ജര്‍മ്മനിയിലാണ് സംഭവം. 82 വയസ്സുള്ള മകളോടൊപ്പം താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ജര്‍മ്മന്‍ പൊലീസ് മൃതദേഹം കണ്ടെടുത്തത്. പെന്‍ഷന്‍ തട്ടിപ്പിനായി അമ്മയുടെ മൃതദേഹം വര്‍ഷങ്ങളോളം സൂക്ഷിച്ചുവെച്ചതായാണ് പോലിസ് സംശയിക്കുന്നതത്. പ്രതിമാസം ഏകദേശം 1,500 യൂറോ (1,780 ഡോളര്‍) വരുന്ന അമ്മയുടെ പെന്‍ഷന്‍ തുടര്‍ന്നും കൈപ്പറ്റുന്നതിനായി മകള്‍ വര്‍ഷങ്ങളോളം മൃതദേഹം ഒളിപ്പിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

പിറന്നാല്‍ ദിനത്തില്‍ വൃദ്ധയെ കാണാന്‍ പലകുറി വീട്ടിലെത്തിയിട്ടും നടക്കാതെ വന്നതോടെ റുഹ്‌മാന്‍സ്‌ഫെല്‍ഡന്‍ എന്ന ചെറിയ ബവേറിയന്‍ പട്ടണത്തിലെ മേയറാണ് പൊലീസിന് വിവരം നല്‍കിയത്. 1922-ല്‍ ജനിച്ച സോഫിക്ക് ജന്മദിനാശംസ നേരാന്‍ കഴിഞ്ഞ എട്ടു വര്‍ഷമായി മേയര്‍ വെര്‍ണര്‍ ട്രോയിബര്‍ അവരെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും ഒന്നുകില്‍ വാതില്‍ അടച്ചിട്ടിരിക്കുന്നതാണ് കണ്ടതെന്നും, അല്ലെങ്കില്‍ മകള്‍ ക്രിസ്റ്റ തന്നെ ഒഴിവാക്കാന്‍ എന്തെങ്കിലും കാരണം പറഞ്ഞിരുന്നുവെന്നും മേയര്‍ ബില്‍ഡിനോട് പറഞ്ഞു.

ഒടുവില്‍, അമ്മ രണ്ടു വര്‍ഷം മുന്‍പ് ചെക്ക് റിപ്പബ്ലിക്കില്‍ വച്ച് മരിച്ചുവെന്ന് മകള്‍ പറഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് സോഫിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും മരണം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവിച്ചതെന്നല്ലാതെ മരണകാരണമോ തീയതിയോ കണ്ടെത്താനായില്ലെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇതൊരു കൊലപാതകമാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞെങ്കിലും, പെന്‍ഷന്‍ തട്ടിപ്പ് സംശയിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.