ലണ്ടന്‍: ലണ്ടനില്‍ നടന്ന ഒരു പ്രതിഷേധ റാലിക്കിടെ പാലസ്തീന്‍ അനുകൂലികള്‍ പോലീസുമായി ഏറ്റുമുട്ടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനെ തുടര്‍ന്ന് സംഘടനയെ, ഒരു തീവ്രവാദ സംഘടനയായി പരിഗണിച്ച് നിരോധിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. നൂറുകണക്കിന് പ്രതിഷേധക്കാരാണ് ട്രഫാല്‍ഗര്‍ സ്‌ക്വയറില്‍ തടിച്ചു കൂടിയിരുന്നത്. ഏതാനും ദിവസം മുന്‍പായിരുന്നു ഇതേ സംഘടനയില്‍ പെട്ട രണ്ടുപേര്‍ റോയല്‍ എയര്‍ഫോഴ്സിന്റെ ബ്രിസ് നോര്‍ട്ടണ്‍ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കടന്ന് രണ്ട് സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയത്.

പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും ഹോം സെക്രട്ടറി യുവറ്റ് കൂപ്പറും എം പിമാരും ഈ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. അതില്‍ ഒരു വിമാനത്തിന്റെ ഒരു എഞ്ചിന്‍ റിപ്പയര്‍ സാധ്യമല്ലാത്തവിധം കേടായി എന്നാണ് അറിയുന്നത്. തീവ്രവാദ വിരുദ്ധ സേനയാണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. ഈ സംഘടനയില്‍ പെട്ടവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ യു കെയിലെ വിവിധ സ്ഥലങ്ങളിലായി 356 ഓളം ആക്രമണങ്ങള്‍ നടത്തിയതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ആക്രമണങ്ങള്‍ മൂലം ലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമുണ്ടായതായി ഹോം സെക്രട്ടറിയും പറയുന്നു.

ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, മെട്രോപോലിറ്റന്‍ പോലീസ് അവരെ ട്രഫാല്‍ഗര്‍ സ്‌ക്വയറിലേക്ക് പ്രകടനം മാറ്റാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു. അതിനിടയില്‍ മുഖംമൂടിയണിഞ്ഞെത്തിയ ചില പ്രകടനക്കാരെ പിടികൂടാന്‍ പോലീസ് ആള്‍ക്കൂട്ടത്തിലേക്ക് കടന്നതോടെയാണ് പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടത്. ചില ഇസ്രയേലി അനുകൂലികളുമായും ഇവര്‍ ചെറിയ തോതില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടു. ഈ സംഭവത്തെ തുടര്‍ന്ന് പാലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ എടുത്തതായി ഹോംസെക്രട്ടറി യുവെറ്റ് കൂപ്പര്‍ അറിയിച്ചു.