ലണ്ടന്‍: കാര്‍ഡിയാക് സര്‍ജന്മാര്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വലിച്ചെറിയുന്നതും കീഴ് ജീവനക്കാരെ അപമാനിക്കുന്നതും കണ്ടെത്തിയ പരിശോധനാ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അഭിമുഖീകരിക്കുകയാണ് ആരോഗ്യമന്ത്രി. റോയല്‍ വിക്‌റ്റോറിയ ഹോസ്പിറ്റലിലെ കാര്‍ഡിയാക് സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് വിവാദമായിരിക്കുന്നത്. നിയന്ത്രണമില്ലാത്ത ആള്‍ക്കൂട്ടമുള്ള ഒരു ബാറിലെ സാഹചര്യമായിരുന്നു കാര്‍ഡിയാക് സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെന്ന് അന്വേഷണ കമ്മിറ്റിയിലെ അംഗമായ അലന്‍ റോബിന്‍സണ്‍ പറയുന്നു.

അതേസമയം, കാര്‍ഡിയാക് സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടത്തിപ്പുകാരായ ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ട്രസ്റ്റ് പറയുന്നത് മെച്ചപ്പെട്ട ചികിത്സ തങ്ങള്‍ നല്‍കുന്നുണ്ട് എന്നാണ്. എന്നാല്‍, ബെല്‍ഫാസ്റ്റിലെ റോയല്‍ വിക്‌റ്റോറിയ ഹോസ്പിറ്റലിലെ കാര്‍ഡിയാക് സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ചില മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കിടയില്‍ മേല്‍ക്കോയ്മക്കായി കിട മത്സരം നടക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പാര്‍ലമെന്റിന്റെ ഹെല്‍ത്ത് കമ്മിറ്റിക്ക് മുന്‍പാകെ ഇന്നലെ ആരോഗ്യ മന്ത്രി ഹാജരായപ്പോള്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും അവ പരിഹരിക്കുന്നതിനുമായി താന്‍ വിവിധ ഹെല്‍ത്ത് യൂണിയനുകളുമായി ചര്‍ച്ച നറ്റാത്തുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാകുമെന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം ഹെല്‍ത്ത് കമ്മിറ്റി അംഗങ്ങളോട് പറഞ്ഞു. ഇന്ന് മന്ത്രി ബെല്‍ഫാസ്റ്റ് ട്രസ്റ്റിന്റെ മേധാവിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. അതിനിടയില്‍, ഇവിടെ നടക്കുന്ന ഡോക്ടര്‍മാര്‍ തമ്മിലുള്ള കിടമത്സരങ്ങളില്‍ ഇരകളാകുന്നത് നഴ്സുമാരാണെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.