ലിബറലിസം എന്നത് പറയാനും കേള്‍ക്കാനും സുഖമുള്ള വാക്കാണെങ്കിലും പ്രായോഗിക തലത്തില്‍ അത് അത്ര സുഖകരമല്ലെന്ന സത്യം മനസ്സിലാക്കുകയാണ് സ്വീഡന്‍. ഒരുകാലത്ത് ലിബറല്‍ ചിന്തയുടെ പരമോന്നതിയിലെത്തിയിരുന്ന സ്വീഡന്‍ ആദ്യമായി അഭയാര്‍ത്ഥികള്‍ക്ക് വാതില്‍ മലര്‍ക്കെ തുറന്നിട്ടു കൊടുത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ്. തങ്ങളുടെ ഉദാരമനസ്‌കത തിരിച്ചടിക്കുന്നുവെന്ന് മനസ്സിലാക്കിയ സ്വീഡന്‍ ഇപ്പോഴിതാ അഭയാര്‍ത്ഥികളോടുള്ള സമീപനം കര്‍ക്കശമാക്കുകയാണ്.

പുതുതായി എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ നല്‍കുന്നത് ജയിലറകള്‍ പോലെ ചെറിയ മുറികള്‍. പെയിന്റിളകിപോയ സ്റ്റീല്‍ ഫ്രെയിമില്‍ ഘടിപ്പിച്ച ഒരു കിടക്ക, ദുര്‍ഗന്ധം വമിക്കുന്നതും, അഴുക്കുപുരണ്ടതുമായ സിങ്ക്, പിന്നെ ചുമരിനോട് ചേര്‍ത്ത് ഘടിപ്പിച്ച ഒരു മേശയും. സ്വീഡനിലെ പുതുതായി ആരംഭിച്ച മൈഗ്രന്റ് റിട്ടേണ്‍ സെന്ററുകളാണിവ. ഇവിടെ താമസിക്കുന്ന 200 ഓളം വരുന്ന അഭയാര്‍ത്ഥീള്‍ക്ക് തങ്ങള്‍ക്ക് എത്രകാലം ഇവിടെ താമസിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് ഒരു അറിവുമില്ല.

സ്വീഡനില്‍, നിയമപരമായി കഴിയാന്‍ രേഖകള്‍ ഇല്ലാത്തവരെയൂൂണ് ഇതില്‍ താമസിപ്പിക്കുന്നത്. വരും മാസങ്ങളില്‍ ഇവരെ തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കും. അതല്ലെങ്കില്‍ ഡുബ്ലിന്‍ കണ്‍വെന്‍ഷന്‍ അനുസരിച്ഛ് മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് അയയ്ക്കും. അലസാന്‍ ജെയ്ദ് എന്ന 18 കാരന്‍ ഗാംബിയക്കാരന്‍ കലായ്‌സില്‍ നിന്നും അഞ്ച് ദിവസം മുന്‍പാണ് ഇവിടെ എത്തിയത്. ബ്രിട്ടനിലേക്ക് കുടിയേറാന്‍ രണ്ട് വര്‍ഷത്തോളം ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് സ്വീഡനിലേക്ക് കുടിയേറിയത്. എന്നാല്‍, ഈ സ്‌കന്‍ഡിനേവിയന്‍ രാജ്യത്ത് സ്ഥിരതാമസമാക്കാം എന്നുള്ള പ്രതീക്ഷയൊക്കെ ഇപ്പോള്‍ അസ്തമിച്ചിരിക്കുകയാണ്.

സ്വീഡനിലെ വലിയ രീതിയിലുള്ള കുടിയേറ്റം മൂലം സംഘം തിരിഞ്ഞുള്ള അക്രമ സംഭവങ്ങള്‍ പതിവായതോടെ മദ്ധ്യ- വലതു സര്‍ക്കാര്‍ ഇപ്പോള്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്. മാത്രമല്ല, വിദേശത്ത് ജനിച്ച താമസക്കാരുടെ എണ്ണം കുറയ്ക്കാന്‍ കര്‍ക്കശമായ നടപടികളിലേക്കും നീങ്ങുകയാണ്. നിലവില്‍ മൊത്തം ജനസംഖ്യയുടെ 20 ശതമാനത്തോളം വിദേശത്ത് ജനിച്ചവരാണ്. പുതിയ നയം അനുസരിച്ച്, സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ തയ്യാറുള്ള, നിയമപരമായി കുടിയേറിയവര്‍ക്ക് 26,000 പൗണ്ട് നഷ്ടപരിഹാരമായി നല്‍കും.അതുപോലെ വര്‍ക്ക് വിസക്ക് അപേക്ഷിക്കണമെങ്കില്‍ കുറഞ്ഞ ശമ്പള പരിധി പ്രതിമാസം 970 പൗണ്ട് എന്നത് ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് 2,200 പൗണ്ട് ആക്കി.

അതുപോലെ, ഇരട്ട പൗരത്വമുള്ള സ്വീഡിഷ് പൗരന്മാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ സ്വീഡിഷ് പാസ്സ്‌പോര്‍ട്ട് റദ്ദാക്കപ്പെടും. അതിനു പുറമെ രേഖകള്‍ ഇല്ലാതെ സ്വീഡനില്‍ താമസിക്കുന്നവരെ കുറിച്ചുള്ള വിവരം ലഭിച്ചാല്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, ലൈബ്രേറിയന്മാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള പൊതുമേഖല ജീവനക്കാര്‍ ആ വിവരം പോലീസിനെ അറിയിക്കണം എന്നത് നിര്‍ബന്ധമാക്കുകയും ചെയ്തു. 'സ്വീഡിഷ് ഒറ്റുകൊടുക്കല്‍ നിയമം' എന്നാണ് വിമര്‍ശകര്‍ ഈ നിയമത്തെ പരിഹസിക്കുന്നത്.

ഒരുകാലത്ത് 'മാനവികതയുടെ മഹാശക്തി' എന്ന് അറിയപ്പെട്ടിരുന്ന സ്വീഡനെ തങ്ങളുടെ ലിബറല്‍ ചിന്താഗതികള്‍ വലിച്ചെറിഞ്ഞ്, കുടിയേറ്റക്കാരോട് ശത്രുതാ മനോഭാവത്തോടെ പെരുമാറാന്‍ പ്രേരിപ്പിച്ചത് അനുഭവങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വലിയ തോതിലുള്ള കുടിയേറ്റം സാംസ്‌കാരിക വൈവിധ്യം സൃഷ്ടിച്ചതോടെ എല്ലാവരെയും ഉള്‍ച്ചേര്‍ക്കല്‍ അസാധ്യമായി. നൂറ്റാണ്ടുകളോളം ഏകജാതീയ സ്വഭാവത്തില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍, പ്രത്യേകിച്ചും ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമെത്തിയവര്‍ വലിയൊരു പ്രശ്‌നമായി.

സ്വീഡന്റെ സ്വപ്നങ്ങളില്‍ എക്കാലവും ഉണ്ടായിരുന്ന ബഹുസ്വരതയും യോജിപ്പുമുള്ള ഒരു സമൂഹം എന്നത്, തങ്ങളുടെ മതവിശ്വാസങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന അഭയാര്‍ത്ഥികള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത കാര്യമായി. ഒരുകാലത്ത്, യൂറോപ്പില്‍ ഏറ്റവും കുറവ് കുറ്റകൃത്യ നിരക്കുണ്ടായിരുന്ന ഈ രാജ്യം ഇപ്പോള്‍ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറി. കുടിയേറ്റക്കാരുടെ നിയന്ത്രണത്തിലുള്ള മയക്കുമരുന്ന്, വ്യഭിചാര മാഫിയകള്‍ സാധാരണക്കാരുടെ ജീവിതം ദുഷ്‌ക്കരമാക്കി. 2023 ലെ പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് സ്വീഡനില്‍ ഇപ്പോള്‍ സജീവമായ 14,000 മാഫിയ സംഘങ്ങള്‍ ആണുള്ളത്. ഏകദേശം 48,000 ല്‍ അധികം പേര്‍ ഈ സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഒന്‍പതും പത്തും വയസ്സുള്ള കുട്ടികള്‍ വരെ ഈ സംഘങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ മാത്രം സ്വീഡനില്‍ 148 വെടിവെപ്പ് കേസുകളാണ് ഉണ്ടായിരിക്കുന്നത്. 20 മരണങ്ങള്‍ രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം 363 അക്രമങ്ങളിലായി 55 പേരാണ് കൊലപ്പെട്ടത്. 2022- ല്‍ 73 പേര്‍ മരണമടഞ്ഞിരുന്നു. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ വംശീയത രേഖപ്പെടുത്തുന്നത് സ്വീഡനില്‍ കുറ്റകരമാണെങ്കിലും വിദേശത്തുനിന്നുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്നവര്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുന്നു എന്ന് 2021 ല്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

ഒരുകാലത്ത് ലിബറല്‍ ചിന്താഗതിക്കാരായി അറിയപ്പെട്ടിരുന്ന സ്വീഡഞ്ഞനതയും ഇപ്പോള്‍ കുടിയേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ശന നടപടികളെ പൊതുവെ സ്വാഗതം ചെയ്യുകയാണ്. ഇതെല്ലാം വളരെ നേരത്തെ വേണ്ടതായിരുന്നു എന്നാണ് അവരില്‍ പലരും പറയുന്നത്. തങ്ങളുടെ കുടിയേറ്റ നയത്തില്‍ സമൂല മാറ്റം വരുത്തുകയാണെന്ന് പുതിയ മൈഗ്രേഷന്‍ മിനിസ്റ്റര്‍ ജൊഹാന്‍ ഫോര്‍സെല്‍ പറയുന്നു. അതിന്റെ ഭാഗമായിട്ടാണ്, നിയമപരമായി സ്വീഡനില്‍കുടിയേറിയ വിദേശികള്‍,തങ്ങളുടെ സ്വന്തം രാജ്യത്തേക്ക് സ്വമേധയാ മടങ്ങിപ്പോകാന്‍ തയ്യാറായാല 26,000 പൗണ്ട് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

കുടിയേറ്റക്കാര്‍ സ്വീഡിഷ് മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ നയങ്ങളെ അനുകൂലിക്കുന്നവര്‍ പറയുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ജീവിത രീതികളിലേക്ക് സ്വീഡന്‍ തിരികെ പോകണമെന്ന് സ്വീഡിഷ് വംശജര്‍ ആഗ്രഹിക്കുന്നുമില്ല. അത്തരമൊരു സാഹചര്യത്തില്‍ ലിബറലിസമെന്ന സ്വപ്നക്കൂട്ടില്‍ ഇരുന്ന ദുരിതമനുഭവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഇപ്പോള്‍ ഭൂരിഭാഗം സ്വീഡിഷ് പൗരന്മാരും കരുതുന്നത്.