ഡമാസ്‌കസ് : സിറിയയുടെ ഇടക്കാല പ്രസിഡന്റായ അഹ്‌മ്മദ് അല്‍-ഷറാ ഇന്ന് സൗദി അറേബ്യ സന്ദര്‍ശിക്കും. വ്യാഴാഴ്ച ചുമതലയേറ്റെടുത്തതിന് ശേഷം ഷറാ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. സൗദി വിദേശകാര്യ മന്ത്രി ജനുവരി 24ന് സിറിയ സന്ദര്‍ശിച്ചിരുന്നു.സിറിയയ്ക്ക് മേല്‍ ചുമത്തപ്പെട്ട സാമ്പത്തിക ഉപരോധങ്ങള്‍ നീക്കാന്‍ യു.എസും യൂറോപ്യന്‍ യൂണിയനുമായി തങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് സൗദി വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ അറബ് രാജ്യങ്ങളുടെയും പാശ്ചാത്യ നേതാക്കളുടെയും പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഷറാ. വിമത തലവനായ ഷറാ അബു മുഹമ്മദ് അല്‍ ഗൊലാനി എന്ന അപരനാമത്തിലാണ് നേരത്തെ അറിയപ്പെട്ടിരുന്നത്.ഡിസംബറിലാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അട്ടിമറിച്ച് ഷറായുടെ തഹ്രിര്‍ അല്‍-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന ഭരണം പിടിച്ചത്.

എച്ച്.ടി.എസിന് ആദ്യം അല്‍-ഖ്വഇദയുമായി ബന്ധമുണ്ടായിരുന്നു.എച്ച്.ടി.എസിന് ഇപ്പോള്‍ ഭീകരബന്ധമില്ലെന്നാണ് ഷറാ ആവര്‍ത്തിക്കുന്നത്. അതേ സമയം, റഷ്യയില്‍ അഭയം ലഭിച്ച അസദും കുടുംബവും ഇപ്പോഴും രഹസ്യ കേന്ദ്രത്തിലാണ്.