ഒട്ടാവ: മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് ചൊവ്വാഴ്ച മുതല്‍ 25 ശതമാനം ചുങ്കം ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ രാജ്യങ്ങള്‍ ഉള്‍പ്പെടെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന ചുങ്കത്തിനുള്ള തിരിച്ചടി ചുങ്കം ഏപ്രില്‍ രണ്ടുമുതലും നിലവില്‍ വരും. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപനം.

അതേസമയം, കാനഡയ്ക്കുമേല്‍ അന്യായ നികുതി ചുമത്തിയാല്‍ ഉടന്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മുന്നറിയിപ്പ് നല്‍കി. അധിക ചുങ്കം ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രൂഡോ പറഞ്ഞു.

അമേരിക്കയിലേക്ക് അനധികൃതമായും അല്ലാതെയും ഇറക്കുമതി ചെയ്യുന്ന ഫെന്റനൈല്‍ മയക്കുമരുന്നിന്റെ ഒരു ശതമാനം മാത്രമാണ് കാനഡയില്‍നിന്ന് എത്തുന്നത്. അനധികൃത മയക്കുമുന്ന കടത്ത് തടയാന്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അമേരിക്ക നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം കാനഡയ്ക്ക് ഏറ്റെടുക്കാനാകില്ല- അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിലേക്ക് അനധികൃതമായി മയക്കുമരുന്നും കുടിയേറ്റക്കാരും എത്തുന്നതിന് തടയിടാന്‍ എന്ന പേരിലാണ് ട്രംപ് അതിര്‍ത്തിരാജ്യങ്ങള്‍ക്കുമേല്‍ കനത്ത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത്.