ലണ്ടന്‍: കുടിയേറ്റക്കാര്‍ സ്വന്തം നാട്ടില്‍ വന്ന് നിറയുമ്പോള്‍, മനംമടുത്ത ബ്രിട്ടീഷ് യുവാക്കള്‍ വിദേശങ്ങളിലേക്ക് ചേക്കേറുന്നത് വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ പറയുന്നു. യു കെയില്‍ നിന്നും വിട്ട് വിദേശങ്ങളില്‍ സ്ഥിരതാമസമാക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെ എണ്ണത്തില്‍ 2025 ല്‍ 6 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പറയുന്നു. മാത്രമല്ല, ഈ പ്രവണത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 2,52,000 ബ്രിട്ടീഷുകാര്‍ ബ്രിട്ടന്‍ വിട്ടുപോയപ്പോള്‍ 1,43,000 പേര്‍ മാത്രമാണ് തിരികെ എത്തിയത്. നാടുവിട്ട് പോയവരില്‍ 76 ശതമാനത്തോളം പേര്‍ 35 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം.

യൂറോപ്പിനകത്ത് തന്നെ മറ്റൊരിടത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് എളുപ്പത്തില്‍ താമസമാരംഭിക്കാന്‍ കഴിയുന്ന ഒരു നഗരം ആംസ്റ്റര്‍ഡാമാണെന്ന് പഠനങ്ങള്‍ പറയുന്നു. പൂര്‍ണ്ണമായ ഡിജിറ്റല്‍ വിസപ പ്രൊസസ്സ്, വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ സാധ്യതകള്‍, വ്യാപകമായുള്ള ഇംഗ്ലീഷ് പ്രചാരം എന്നിവയ്‌ക്കൊപ്പം ആംസ്റ്റര്‍ഡാം ജനസംഖ്യയില്‍ 34 ശതമാനം പേര്‍ കുടിയേറ്റക്കാരാണെന്നതും ഈ നഗരത്തെ കുടിയേറ്റത്തിന് പ്രിയപ്പെട്ട നഗരമാക്കി മാറ്റുന്നു. തൊട്ടു പുറകിലായി, ഏറ്റവും കൂടുതല്‍ ബ്രിട്ടീഷുകാര്‍ രാജ്യത്തിന് പുറത്ത് താമസിക്കാന്‍ ഇഷ്ടപ്പെടുന്ന രണ്ടാമത്തെ നഗരമായി മാറിയിരിക്കുന്നത് ബെര്‍ലിന്‍ ആണ്. ഫ്രാങ്ക്ഫര്‍ട്ടാണ് മൂന്നാം സ്ഥാനത്തുള്ളത്.

ഊഷ്മളമായ കാലാവസ്ഥ, പുതിയ ജീവിതശൈലി എന്നിവയ്‌ക്കൊപ്പം കുറഞ്ഞ ജീവിത ചെലവുകളും ബ്രിട്ടീഷ് യുവതയെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്നാണ് കുടിയേറ്റ വിഷയത്തില്‍ വിദഗ്ധനായ വിന്‍സന്റ് ഓഡോറി പറയുന്നത്. മറ്റൊരു രാജ്യത്തേക്ക് കുടിയേറുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള വെല്ലുവിളികള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു.