തിരുവനന്തപുരം: കേരളത്തിൽ നിന്നും ബിജെപി അക്കൗണ്ട് തുറന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിജയപ്രസംഗത്തിൽ എടുത്തു പറഞ്ഞിരുന്നു. ഇതോടെ കേരളത്തിന് കാബിനെറ്റ് പദവിയോടെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ, മിന്നുന്ന നവിജയം നേടിയിട്ടും ഇന്നലെ സുരേഷ്‌ഗോപി സത്യപ്രതിജ്ഞ ചെയ്തത് കേന്ദ്രസഹമന്ത്രിയായാണ്. ഇതോടെ അദ്ദേഹത്തിന് അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന പരിഭവം ബിജെപി പ്രവർത്തകർക്കുണ്ട്. പുറമേ പ്രകടിപ്പിക്കാൻ ഇല്ലെങ്കിലും കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിയും അതൃപ്തനാണ്.

തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്‌സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളത്. മിന്നും ജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചത്.

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാൽ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. ഒപ്പം സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിൽ ക്രൈസ്തവ സമൂഹത്തിൽ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോർജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചു.

തൃശ്ശൂരിൽ എൽഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച് നേടിയ വിജയത്തിന്റെ മാധുര്യത്തിൽ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി. അതേ സമയം സുരേഷ് ഗോപി സാംസ്‌കാരിക മന്ത്രാലയത്തിലേക്കെന്ന് സൂചന. ജോർജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കിട്ടിയേക്കും. സിനിമയിൽ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കിൽ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം. നേരത്തെ തന്നെ സിനിമയുടെ തിരക്കുകൾ താരം കേന്ദ്രനേതൃത്വത്തെ ബോധിപ്പിച്ചിരുന്നു.

ഇന്നലെയാണ് രാഷ്ട്രപതി ഭവന്റെ അങ്കണത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപിയും, ജോർജ്ജ് കുര്യനും സത്യവാചകം ചൊല്ലി അധികാരമേറ്റത്. സത്യപ്രതിജ്ഞ ചെയ്യുംവരെ പദവി രഹസ്യമായിരുന്നു.മോദി വിളിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് കുടുംബസമേതമാണ് സുരേഷ് ഗോപി ഡൽഹിയിലെത്തിയത്. രാവിലെ ഡൽഹിയിലെത്തിയ കേരളഹൗസിലെത്തിയ ജോർജ്ജ് കുര്യൻ വിവരം രഹസ്യമാക്കി വച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചായസത്ക്കാരത്തിൽ പങ്കെടുത്തിന് പിന്നാലെയാണ് മന്ത്രിസഭയിലേക്കെന്ന് വ്യക്തമായത്.

സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിൽ ക്രൈസ്തവ സമൂഹത്തിൽ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയാണ് ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം. മണിപ്പൂർ സംഭവത്തിന് പിന്നാലെ അകന്ന ക്രൈസ്തവ വിഭാഗങ്ങളോട് വീണ്ടും അടുക്കാനുള്ള ശ്രമം കൂടിയാണ് ബിജെപി ജോർജ് കുര്യന്റെ മന്ത്രിസ്ഥാനത്തിലൂടെ ലക്ഷ്യമിടുന്നത്.ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായിരുന്ന ജോർജ് കുര്യന് രാജ്യമാകെയുള്ള കൃസ്ത്യൻ നേതാക്കളുമായുള്ള ബന്ധവും മുതൽക്കൂട്ടായി.ഒ രാജഗോപാലിന്റെ ഒഎസ്ഡിയായി പ്രവർത്തിച്ച അനുഭവസമ്പത്തും ജോർജ് കുര്യനുണ്ട്.