മസ്‌കറ്റ്: ഒമാനിലെ മത്ര പ്രവിശ്യയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ഫ്രഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ 9:15 ഓടെയാണ് അപകടം നടന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്തുനിന്ന് ഏകദേശം 2.5 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മറിഞ്ഞത്. കപ്പൽ ക്യാപ്റ്റനും ഒരു ടൂർ ഗൈഡും ഉൾപ്പെടെ 23 ഫ്രഞ്ച് വിനോദസഞ്ചാരികളാണ് അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നത്. മരിച്ചവരെല്ലാം ഫ്രഞ്ച് പൗരന്മാരാണെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു.

അപകടം സംബന്ധിച്ച വിവരം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ കോസ്റ്റ് ഗാർഡ് സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കടലിൽ കാണാതായവരെ ഡൈവിംഗ് സംഘം കണ്ടെത്തുകയും സമീപത്തുണ്ടായിരുന്ന മറ്റ് ടൂർ ബോട്ടുകളുടെ സഹായത്തോടെ ബാക്കിയുള്ളവരെ കരയിലെത്തിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രാഥമിക ചികിത്സ നൽകി. തണുപ്പും പരിഭ്രാന്തിയും കാരണം ഇവർ അവശരായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

കടലിലെ ശക്തമായ തിരമാലകളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റോയൽ ഒമാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥയിൽ ടൂർ കമ്പനികളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ വിവരമറിയിക്കാനുള്ള നടപടികൾ പുരോഗമിക്കവേ, ബോട്ട് അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.