ഡോ ശൂരനാട് രാജശേഖരന്‍

'കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഏതു ചെകുത്താനുമായും കൂട്ടു കൂടും' എന്നു പ്രഖ്യാപിച്ച ജനറല്‍ സെക്രട്ടറിമാര്‍ അനവധിയുണ്ട് സിപിഐ-എം എന്ന പാര്‍ട്ടിയുടെ ചരിത്രത്തില്‍. ആ കൂട്ടുകെട്ടില്‍ കോണ്‍ഗ്രസിനെ പല അവസരങ്ങളിലും പരാജയപ്പെടുത്താന്‍ കമ്യൂണിസ്റ്റുകാര്‍ക്കു കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനല്ലാതെ ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ഉറച്ചു വിശ്വസിക്കുകയും അതിനായി അത്യധ്വാനം ചെയ്യുകയും ചെയ്ത ജനറല്‍ സെക്രട്ടറിമാരുമുണ്ടായിട്ടുണ്ട് അതേ പാര്‍ട്ടിയില്‍. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ആയിരുന്നു ഒരാള്‍. അടുത്തയാള്‍ സീതാറാം യെച്ചൂരിയും.

ഹര്‍ കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ വിശ്വാസം 2004ല്‍ കോണ്‍ഗ്രസ് നയിച്ച യുപിഎ സഖ്യത്തെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ചു. യെച്ചൂരിയുടെ വിശ്വാസവും അധ്വാനവും 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി നയിച്ച ഫാസിസ്റ്റ് ഭരണത്തിന്റെ കനത്ത തിരിച്ചടിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിച്ച ഇന്ത്യാ സഖ്യത്തിന്റെ വന്‍ മുന്നേറ്റത്തിനും വലിയ തോതില്‍ ഗുണം ചെയ്തു. ഇന്ത്യയുടെ പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ മതവര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരേ മതേതര ജനാധിപത്യ ചേരിയുടെ സമുജ്വലമായ കൂട്ടുകെട്ട് ശക്തിപ്രാപിക്കുന്നതിനിടയൊണ് വളരെ അപ്രതീക്ഷിതമായി സീതാറാം യെച്ചൂരി എന്ന യഥാര്‍ഥ കമ്യൂണിസ്റ്റ് നേതാവിന്റെ, ശക്തനായ ഇടതുപക്ഷ രാഷ്ട്രീയ വക്താവിന്റെ വിയോഗം. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് എന്ന പാര്‍ട്ടിക്കു മാത്രമല്ല, രാജ്യത്തെ മതേതര ശക്തികള്‍ക്കെല്ലാം അതൊരു തീരാനഷ്ടം തന്നെയാണ്.

ദേശീയ തലത്തില്‍ കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ 2004ല്‍ തന്റെ രാഷ്ട്രീയ ഗുരുവും സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഹര്‍കിഷന്‍ സുര്‍ജീത് വഹിച്ച പങ്ക് 2024ല്‍ യെച്ചൂരി ഏറ്റെടുത്തു. 2023-ല്‍ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണത്തില്‍ വളരെ നിര്‍ണായകമായ പങ്കാണ് യെച്ചൂരി നിര്‍വഹിച്ചത്. സഖ്യത്തിലെ കക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും വിവിധ പാര്‍ട്ടികളിലെ വമ്പന്മാര്‍ തമ്മിലുള്ള ഈഗോ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനും യെച്ചൂരിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഒരളവോളം വിജയിച്ചു.

സാമ്പത്തിക ശാസ്ത്രത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ യെച്ചൂരി ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നാണ് ബിരുദം നേടിയത്. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിനേക്കാള്‍ പുതുതായി സ്ഥാപിതമായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയാണ് അദ്ദേഹം തന്റെ മാസ്റ്റേഴ്സ് ബിരുദ പഠനത്തിനു തെരഞ്ഞെടുത്തത്. അതദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശനോത്സവം കൂടി ആയിരുന്നു. പുതിയ സര്‍വകലാശാലയുടെ ഒട്ടും പരിചിതമല്ലാതിരുന്ന അക്കാദമിക് അന്തരീക്ഷത്തിലേക്ക് അദ്ദേഹം ആകര്‍ഷിക്കപ്പെട്ടു, അവിടുത്തെ ഫാക്കല്‍റ്റി അംഗങ്ങള്‍ വിദ്യാര്‍ത്ഥികളെ അവരുടെ പേരുകളില്‍ അഭിസംബോധന ചെയ്യണമെന്ന് അദ്ദേഹം ശഠിച്ചു. വിദ്യാര്‍ത്ഥികള്‍ അധ്യാപകരെയും പേരുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. അതൊരു വിപ്ലവകരമായ ചിന്താഗതിയായിരുന്നു. ആ ചിന്താഗതിയിലേക്ക് കൂടുതല്‍ കൂട്ടുകാരെ എത്തിക്കാന്‍ അദ്ദേഹത്തിനായി.

പക്ഷേ, സര്‍വകലാശാലയുടെ തലവന് അതൊട്ടും രുചിച്ചില്ല. വൈസ് ചാന്‍സിലര്‍ക്കെതിരേ ആയിരുന്നു ആദ്യത്തെ പ്രക്ഷോഭം.

അന്നത്തെ വൈസ് ചാന്‍സലറായിരുന്ന ബി.ഡി നാഗ് ചൗധരിയെ ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സര്‍വകലാശാല പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കി. ലൈബ്രറി 24 മണിക്കൂറും തുറന്നിരുന്നു, എല്ലാ ക്ലാസുകളും നടന്നു. ഏകദേശം 40 ദിവസത്തോളം ഇത് തുടര്‍ന്നു. ' സമരം നടത്താന്‍ പണത്തിന് ക്ഷാമം ഉണ്ടായിരുന്നു. സരോജിനി നഗര്‍ മാര്‍ക്കറ്റിലേക്കും കൊണാട്ട് പ്ലേസിലേക്കും ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ അവരുടെ കഴുത്തില്‍ 'യൂണിവേഴ്സിറ്റി പ്രവര്‍ത്തിക്കുന്നു, വിസി സമരത്തിലാണ്' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി സര്‍വ്വകലാശാല നടത്തിപ്പിനായി പണം പിരിക്കാന്‍ അയച്ചു,' ഒരിക്കല്‍ യെച്ചൂരി ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സമരം വിജയിച്ചു.

എന്നാല്‍ ജെഎന്‍യുവിലും പുറത്തും യെച്ചൂരിയെ ശ്രദ്ധേയനാക്കിയത് ഈ സമരമായിരുന്നില്ല. ചാന്‍സിലര്‍ കൂടിയായിരുന്ന ഇന്ദിരാ ഗാന്ധിക്കെതിരായ സമരമായിരുന്നു. യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഇന്ദിരാഗാന്ധിയെ നിര്‍ബന്ധിച്ചതിന് ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം സ്വയം പേരെടുത്തു.

1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും ഇന്ദിരാഗാന്ധി ജെഎന്‍യു ചാന്‍സലര്‍ പദവിയില്‍ തുടര്‍ന്നു. അതിനെതിരായിരുന്നു യെച്ചൂരിയുടെ സമരം. രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഇന്ദിരാ ഗാന്ധിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അവരെ അകത്തേക്ക് കടത്തി വിട്ടില്ല. പക്ഷേ, വിവരമറിഞ്ഞ് ഇന്ദിരാ ഗാന്ധി പുറത്തിറങ്ങി വിദ്യാര്‍ഥികളുടെ അടുത്തെത്തി യെച്ചൂരിയില്‍ നിന്ന് പ്രമേയം നേരിട്ടു വാങ്ങി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ദിരാ ഗാന്ധി തല്‍സ്ഥാനം രാജി വയ്ക്കുകയും ചെയ്തു. സീതാറാം യെച്ചൂരി എന്ന യുവ വിപ്ലവ നേതാവിന്റെ വെന്നിക്കൊടിയാണ് അവിടെ ഉയര്‍ന്നു പാറിയത്. അതിനു വഴിതെളിച്ചത് ഇന്ദിരാ ഗാന്ധിയെന്ന രാഷ്ട്രീയ ധിഷണാ കേന്ദ്രത്തിന്റെ പ്രോജ്വലമായ വിദ്യാര്‍ഥി പ്രസ്ഥാന ബഹുമാനവും.

ഇന്ദിരാ ഗാന്ധിയോട് അന്നു തുടങ്ങിയതാണ് യെച്ചൂരിയുടെ ആദരം. പക്ഷേ, അവര്‍ പരസ്പരം രാഷ്ട്രീയമായി എതിര്‍ത്തു. എന്നാല്‍ പിന്നീട് ഇന്ദിരാ ഗാന്ധിയുടെ മരുമകളും ചെറുമകനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരയപ്പോള്‍ അവര്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുകയും ചെയ്തു. കേരളത്തിലെ കമ്യൂണിസ്റ്റുകാരെ ബാധിച്ച അന്ധമായ കോണ്‍ഗ്രസ് വിരുദ്ധ തിമിരം ശസ്ത്രക്രിയ നടത്തി മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നു സമ്മതിക്കാം. അല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം ഇന്നത്തേതാകുമായിരുന്നില്ല.

സീതാറാം യെച്ചൂരി പല സ്വത്വങ്ങളും പേറി നടന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹം ഒരു മാതൃകാ മാര്‍ക്സിസ്റ്റായിരുന്നു എന്നതാണു പ്രധാന മുഖം. അക്കാഡമിക് രംഗത്ത് അനായാസ പാടവം പുലര്‍ത്തിയിരുന്ന ബഹുഭാഷാ പണ്ഡിതനായിരുന്നു. അതേസമയം തെരുവിലുള്ള ഒരു സാധാരണ വ്യക്തിക്ക് ലളിതമായ ഭാഷയില്‍ അതേ സിദ്ധാന്തങ്ങള്‍ നന്നായി വിശദീകരിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. യെച്ചൂരി ഒന്നിലധികം ഭാഷകള്‍ സംസാരിച്ചു. വ്യത്യസ്തമായ പ്രത്യയശാസ്ത്ര സരണികള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതില്‍ വിജയിച്ചു. പ്രായോഗിക രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചകള്‍ക്കു തയാറായി. മൂല്യാധിഷ്ഠിത വിശ്വാസങ്ങളില്‍ തുള്ളിപോലും വെള്ളം ചേര്‍ത്തതുമില്ല. ശക്തനായ ഇടതുപക്ഷ വക്തായിരുന്നുകൊണ്ടു തന്നെ മതേതര ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുന്നതില്‍ അത്യുത്സാഹം കാണിച്ചു.

അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു യെച്ചൂരി. എന്നാല്‍ അതിന്റെ കാര്‍ക്കശ്യങ്ങളില്‍ പെട്ടു പോകാത്ത വിശാലമായ ജനാധിപത്യ മതേതര ബോധത്തിന്റെ വക്താവായി തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിച്ച ഒരാളാവാനും അദ്ദേഹത്തിനു കഴിഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളുണ്ടാക്കി. രാഷ്ട്രീയവും വ്യക്തിബന്ധവും വെവ്വേറെ കണ്ടു.

ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരചേരിക്കും കരുത്തായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു യെച്ചൂരിയുടേത്. ഇന്ത്യ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ മികവ് എടുത്തുപറയേണ്ടതാണ്. ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത്. കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷത്തിന് മാത്രമേ രാജ്യത്തെ വര്‍ഗീയ വിമുക്തമാക്കാന്‍ കഴിയൂ എന്ന രാഷ്ടീയ ബോധം പേറിയിരുന്ന അപൂര്‍വം കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു സീതാറാം യെച്ചൂരി. ചുവന്ന ആകാശത്തിലെ ഒരപൂര്‍വ നക്ഷത്രം.

ദേശീയ രാഷ്ട്രീയത്തില്‍ വളരെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കി വച്ചാണ് എഴുപത്തിരണ്ടാം വയസില്‍ അദ്ദേഹം വിടവാങ്ങിയത്. അദ്ദേഹത്തിനെ അദ്ദേഹത്തിന്റെ പാര്‍ട്ടി വേണ്ട വിധത്തില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ആ പാര്‍ട്ടിക്കു ചരിത്രപരമായ പല മണ്ടത്തരങ്ങളും സംഭവിക്കില്ലായിരുന്നു. മറഞ്ഞുപോയത് യെച്ചൂരിയെന്ന ചുവന്ന നക്ഷത്രം മാത്രമാണ്. അദ്ദേഹത്തിന്റെ ആശയങ്ങളും പ്രായോഗിക സമീപനങ്ങളും ഇപ്പോഴും മിന്നിത്തെളിഞ്ഞു തന്നെ നില്പുണ്ട്. അതു പട്ടുപൊകാതെ പരിപാലിക്കാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കു കഴിയട്ടെ എന്നു പ്രത്യാശിക്കുന്നു.

(ലേഖകനായ ഡോ ശൂരനാട് രാജശേഖരന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്)