കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയിലെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ഇത് തിരഞ്ഞെടുപ്പ് ഉത്സവത്തിന്റെ 'സെമി ഫൈനല്‍' ആയിരുന്നുവെന്നും, ഫലങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കൈകള്‍ കൂടുതല്‍ ശക്തമാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ തിരഞ്ഞെടുപ്പ് യുഡിഎഫിന് വമ്പന്‍ കുതിപ്പുണ്ടാക്കാനായ ഒന്നാണ്. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തോല്‍വികളില്‍ തകര്‍ന്നുപോയ യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്.

2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ തിരഞ്ഞെടുപ്പ് യുഡിഎഫിന് ഒരു അഗ്‌നിപരീക്ഷണം തന്നെയായിരുന്നു. എല്‍ഡിഎഫിന് വന്‍ തിരിച്ചടി നേരിട്ടു. ഉറച്ച കോട്ടകള്‍ പലതും കൈവിട്ടു. അഞ്ച് കോര്‍പ്പറേഷനുകളില്‍ ഭരണം കയ്യാളിയിരുന്ന എല്‍ഡിഎഫിന് ഇക്കുറി കോഴിക്കോട് മാത്രമാണ് നിലനിര്‍ത്താനായത്. ഗ്രാമ, ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ വന്‍തോതില്‍ കൈവിട്ടു.

തിരുവനന്തപുരത്ത് ബിജെപിക്ക് അഭിമാന ജയം ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ അസാധാരണമായ ഊര്‍ജ്ജം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകളിലും പ്രകടമായിരുന്നു. 2010-ല്‍ പോലും നേടാത്ത വിജയത്തിലേക്കാണ് യുഡിഎഫ് എത്തിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് സര്‍ക്കാരിനെതിരായ വിധിയെഴുത്ത് എന്നതിലുപരി ടീം യുഡിഎഫിന്റെ വിജയം എന്നുകൂടി അദ്ദേഹം വിശേഷിപ്പിച്ചു. യുഡിഎഫിന്റെ ഈ വിജയം കണ്ടതോടെ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പ്രതിപക്ഷത്തിന് ഇനി ധൈര്യമായി കുറ്റപ്പെടുത്താമെന്ന് തുമ്മാരുകുടി പറഞ്ഞു. 'ഇനി മെയ് മാസത്തിലേക്ക് അധികം ദൂരമില്ല. അസംബ്ലി തിരഞ്ഞെടുപ്പ് മത്സരം കസറും. കട്ടവെയിറ്റിങ്ങാണ്,' എന്ന് പറഞ്ഞുകൊണ്ടാണ് മുരളി തുമ്മാരുകുടി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

തുമ്മാരുകുടിയുടെ പോസ്റ്റ് ഇങ്ങനെ:

തിരഞ്ഞെടുപ്പുല്‍സവം

സെമി ഫൈനല്‍ കഴിഞ്ഞു.

യു ഡി എഫിന് വമ്പന്‍ കുതിപ്പ്

തിരുവനന്തപുരത്ത് ബി ജെ പിക്ക് അഭിമാന ജയം

ശ്രീ V D Satheesan ന്റെ കൈകള്‍ ശക്തമാകുന്നു

എല്ലാ വിജയികള്‍ക്കും ആശംസകള്‍

ഇനി മെയ് മാസത്തിലേക്ക് അധികം ദൂരമില്ല.

അസംബ്ലി തിരഞ്ഞെടുപ്പ് മത്സരം കസറും

#കട്ടവെയിറ്റിംഗ്

മുരളി തുമ്മാരുകുടി